കണ്ണൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവുശിക്ഷ. രാമന്തളി സ്വദേശികളായ ഹന്നാൻ, മുഹമ്മദ് അബ്ദുള്ള, ഫൈസൽ എന്നിവരെയാണ് തളിപ്പറമ്പ് കോടതി ശിക്ഷിച്ചത്.
പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ 2015 സെപ്റ്റംബർ 17ന് ആക്രമിച്ച കേസിലാണ് വിധി. അന്ന് വൈകിട്ട് 6.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഓണാഘോഷ പരിപാടികൾക്കായി വാടകയ്ക്കെടുത്ത സാധനങ്ങളുടെ പണം നൽകാൻ രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ് സൗണ്ട്സിൽ എത്തിയതായിരുന്നു വിജയൻ. സ്ഥാപന ഉടമ ആഷിക്കുമായി സംസാരിച്ച് റോഡരികിൽ നിൽക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
രാഷ്ട്രീയവിരോധത്തെ തുടർന്ന് പ്രതികൾ വാൾ ഉപയോഗിച്ച് വിജയന്റെ തലയിലും കാലുകളിലും വെട്ടിപ്പരിക്കേൽപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയന്റെ സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.

