കൊച്ചി: എറണാകുളം കത്രിക്കടവിലെ അൽ റീം കുഴിമന്തി റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കുണ്ടായ ഭക്ഷ്യവിഷബാധയിൽ മൂന്ന് പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളിൽ റെസ്റ്റോറന്റിൽ നിന്ന് കുഴിമന്തി ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിച്ച അൻപതിലധികം പേർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
വയറുവേദന, ഛർദ്ദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആദ്യഘട്ടത്തിൽ പരിശോധിച്ച 15 സാമ്പിളുകളിൽ മൂന്നെണ്ണത്തിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേരുടെ പരിശോധനാഫലമാണ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീകേഷ് അറിയിച്ചു.
സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ റെസ്റ്റോറന്റിൽ പരിശോധന നടത്തി. ഗുരുതരമായ ആരോഗ്യസുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകൾ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ, പുണിത്തുറ സ്വദേശിയുടെ പരാതിയിൽ നോർത്ത് പൊലീസ് റെസ്റ്റോറന്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോർപ്പറേഷൻ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാകാം അണുബാധ ഉണ്ടായതെന്നാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. എന്നാൽ, പരിശോധനാഫലങ്ങളും അന്വേഷണവും പൂർത്തിയായ ശേഷമേ ഭക്ഷ്യവിഷബാധയുടെ യഥാർത്ഥ കാരണം വ്യക്തമാക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.

