
തിരുവനന്തപുരം: കണ്ണൂരിൽ പാർട്ടി വിട്ട ടി കെ ഗോവിന്ദനെയും വി കുഞ്ഞികൃഷ്ണനെയും തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കുന്നതിൽ തടസ്സമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ അഭിപ്രായം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എം വി ജയരാജന്റെ പ്രതികരണം പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി.
ഓരോരുത്തരും ഓരോ ചാനലുകളിൽ പറയുന്നതിന് മറുപടി പറയേണ്ട കാര്യമില്ലെന്നും ജയരാജൻ പാർട്ടിയുടെ ഭാഗമായല്ല സംസാരിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തെറ്റ് തിരുത്തിയാൽ ആരെയും തിരിച്ചെടുക്കാമെന്ന പൊതുനിലപാട് ഉണ്ടെങ്കിലും, പാർട്ടിയെ വഞ്ചിച്ച് പോയവരുടെ തെറ്റ് വർഗവഞ്ചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജി സുധാകരനും ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണെന്ന് ഗോവിന്ദൻ ആരോപിച്ചു. വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണെന്നും അവരെ വിമർശിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനുള്ളിൽ വിഭാഗീയതയുണ്ടെന്ന വാർത്തകളും എം വി ഗോവിന്ദൻ തള്ളി. പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ എതിർചേരി ഉണ്ടെന്ന പ്രചാരണം അസംബന്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ തിരിച്ചുവരുന്നതിൽ തടസ്സമില്ലെന്നായിരുന്നു എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം വി രാഘവനെ വരെ അവസാനകാലത്ത് സ്വീകരിച്ചിട്ടുണ്ടെന്നും, നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ആരെയും സ്ഥിരമായി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു.
പയ്യന്നൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റിയാൽ ജയിക്കുമായിരുന്നുവെന്നും എം വി ജയരാജൻ കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ഇതിന് മറുപടിയായി, താൻ ചെയ്ത തെറ്റ് എന്താണെന്ന് ജയരാജൻ പറയട്ടെ, അതിന് ശേഷമേ മറുപടി പറയാനാകൂവെന്ന് വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. താൻ പറഞ്ഞത് പാർട്ടി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


