
ന്യൂഡൽഹി: രാജ്യത്തെ വാഹന നിർമാണ രംഗത്തിന് പുതിയ കരുത്തേകി ഹരിയാനയിലെ ഐഎംടി ഖാർഖോദയിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ അത്യാധുനിക വാഹന നിർമാണ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യ–ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തിനിടെ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം.
ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചിയും ചടങ്ങിൽ പങ്കെടുത്തു. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാരുതി സുസുക്കിയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായാണ് ഖാർഖോദ പ്ലാന്റ് വിലയിരുത്തപ്പെടുന്നത്.
സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് തോഷിഹിറോ സുസുക്കി, മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകെഉച്ചി, കേന്ദ്ര സർക്കാർ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പൂർണ ശേഷിയിലെത്തുമ്പോൾ ഖാർഖോദ പ്ലാന്റിൽ പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാനാകും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാണ കേന്ദ്രങ്ങളിൽ ഒന്നായി പ്ലാന്റ് മാറും.
മാരുതി സുസുക്കിയുടെ പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാനുള്ള ദീർഘകാല ലക്ഷ്യത്തിൽ ഈ പ്ലാന്റ് നിർണായക പങ്കുവഹിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. പദ്ധതിക്കായി ആകെ 35,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.
പ്ലാന്റ് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ 21,000-ത്തിലധികം പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
ഖാർഖോദയിലെ അത്യാധുനിക പ്ലാന്റിന്റെ ഉദ്ഘാടനം സുസുക്കി ഗ്രൂപ്പിന് അഭിമാന നിമിഷമാണെന്ന് തോഷിഹിറോ സുസുക്കി പറഞ്ഞു. നിലവിൽ അഞ്ച് ലക്ഷം വാഹനങ്ങളുടെ വാർഷിക ഉൽപാദന ശേഷിയുള്ള പ്ലാന്റ് പിന്നീട് 10 ലക്ഷം യൂണിറ്റായി വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ–ജപ്പാൻ സഹകരണത്തിന്റെയും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെയും വിജയത്തിന്റെ തെളിവാണ് ഈ സംരംഭമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അനുകൂല നയപരമായ അന്തരീക്ഷം കൂടുതൽ നിക്ഷേപത്തിനും തൊഴിൽ സൃഷ്ടിക്കും കയറ്റുമതി വർധനയ്ക്കും സാങ്കേതിക വികസനത്തിനും സഹായകരമാകുന്നുണ്ടെന്നും സുസുക്കി കൂട്ടിച്ചേർത്തു.
അതേസമയം, കമ്പനിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് എസ്യുവിയായ ഇ-വിറ്റാര ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിലാണ് നിർമ്മിക്കുന്നത്. ഇവിടെ നിന്ന് ലോകത്തെ 100 രാജ്യങ്ങളിലേക്കാണ് വാഹനം കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങളുടെ കയറ്റുമതി വർധിച്ചതോടെ ജപ്പാനിലേക്ക് ഏറ്റവും കൂടുതൽ കാറുകൾ ഇറക്കുമതി ചെയ്യുന്ന കമ്പനിയായി സുസുക്കി മാറിയതായും കമ്പനി അറിയിച്ചു. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന ആശയം യാഥാർത്ഥ്യമാകുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ നേട്ടമെന്നും വിലയിരുത്തപ്പെടുന്നു.


