
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജയിലിന് പുറത്ത് സ്വീകരണം നൽകി സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ. സിപിഎം വടകര ഏരിയ സെക്രട്ടറി കെ. ഗോപാലന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
വടകര സബ്ജയിൽ മുതൽ വടകര ഏരിയ കമ്മിറ്റി ഓഫീസ് വരെ ജിതിൻ ഭാസ്കറിനെ കൂട്ടി പ്രവർത്തകർ പ്രകടനം നടത്തി. ഇന്ന് വൈകിട്ട് ജിതിനെ പങ്കെടുപ്പിച്ച് തിരുവള്ളൂരിൽ സിപിഎം പൊതുയോഗവും സംഘടിപ്പിക്കും.
കേസിൽ 18 ദിവസമായി റിമാൻഡിലായിരുന്ന ജിതിന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.
കേസിൽ നടന്നത് രാഷ്ട്രീയ വേട്ടയാണെന്നായിരുന്നു ജിതിൻ ഭാസ്കറിന്റെ പ്രധാന വാദം. കഴിഞ്ഞ മാസം 16നാണ് പ്രത്യേക അന്വേഷണ സംഘം ജിതിനെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ രണ്ടുതവണ വടകര കോടതി തള്ളിയതിനെ തുടർന്ന് ജിതിൻ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.
വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട് വിവാദം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെയും എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെയും ലക്ഷ്യമിട്ട് മതപരമായ പരാമർശങ്ങളോടെ പ്രചരിച്ച സ്ക്രീൻഷോട്ടാണ് കേസിന് ആധാരമായത്.
കേസിൽ ആദ്യം യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ പൊലീസ് പ്രതി ചേർത്തിരുന്നു. എന്നാൽ, ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.


