
പയ്യന്നൂർ: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി പയ്യന്നൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ കാങ്കോൽ വടശേരി പെരികമന ഇല്ലം പി. ശ്രീനാഥി (40)നെതിരെ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പയ്യന്നൂർ സബ് ഇൻസ്പെക്ടർ പിവി അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫും (DANSAF) ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്.

നഗരത്തിലെ ജ്യോതിഷാലയത്തിൽ വിൽപനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ഡാൻസാഫ് ടീമിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമരലമാരയ്ക്കുള്ളിൽ പ്ലാസ്റ്റിക് കവറിലാക്കി രഹസ്യമായി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് പരിശോധനാ സംഘം കണ്ടെടുത്തത്.

തുടർന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഇത് കഞ്ചാവാണെന്ന് പൂർണ്ണമായും ബോധ്യപ്പെട്ടതോടെ പൊലീസ് സംഘം ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ പ്രതിക്കെതിരെ എൻഡിപിഎസ് (NDPS) നിയമത്തിലെ വകുപ്പ് 20(b)(ii)(A) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പയ്യന്നൂർ പൊലീസ് മറ്റ് നിയമപരമായ തുടർനടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. വരും ദിവസങ്ങളിൽ നഗരത്തിൽ ലഹരി വിൽപന നടത്തുന്ന സംഘങ്ങളിലേക്ക് എത്തുന്നതിനായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്നാണ് വിവരം. ലഹരിവിരുദ്ധ പരിശോധനാ സംഘത്തിൽ എസ്.സി.പി.ഒ അബ്ദുൽ ജബ്ബാർ, ഡാൻസാഫ് ടീം അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവരും പങ്കെടുത്തു.


