
മനാമ: ബലിപെരുന്നാൾ പ്രമാണിച്ച് ബഹ്റൈനിലെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന 226 തടവുകാർക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജകീയ മാപ്പ് പ്രഖ്യാപിച്ചു. ശിക്ഷാകാലാവധിയിൽ ഇളവ് ലഭിച്ചവർക്ക് പുറമെ ബദൽ ശിക്ഷാനിയമത്തിന്റെ ആനുകൂല്യം ലഭിച്ച ചിലരും മോചിതരാകുന്നവരിൽ ഉൾപ്പെടുന്നുണ്ട്.വിവിധ കേസുകളിൽ ശിക്ഷിക്കപ്പെടുകയും തടവുശിക്ഷയുടെ നിശ്ചിത കാലാവധി പൂർത്തിയാക്കുകയും ചെയ്തവർക്കാണ് മാനുഷിക പരിഗണന മുൻനിർത്തി പൊതുമാപ്പ് നൽകിയത്.
ഓരോ ആഘോഷവേളകളിലും തടവുകാർക്ക് മാപ്പ് നൽകുന്ന ഹമദ് രാജാവിന്റെ കാരുണ്യപ്രവർത്തികളുടെ തുടർച്ചയായാണ് ഈ നടപടി. ശിക്ഷിക്കപ്പെട്ടവർക്ക് തങ്ങളുടെ തെറ്റുകൾ തിരുത്താനും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാനും, രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന സമഗ്ര വികസന മുന്നേറ്റങ്ങളിൽ പങ്കാളികളാകാനുമുള്ള വലിയൊരു അവസരമാണ് ഈ രാജകീയ ഉത്തരവിലൂടെ ലഭ്യമാകുന്നത്.


