
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ യാത്രക്കാർക്കായി കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷനുണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യതയുടെ കണക്കുകൾ പുറത്ത്. പദ്ധതി പൂർണ്ണമായി നടപ്പിലാക്കിയാൽ പ്രതിമാസം 57 കോടി മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകാമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് ഗതാഗത സെക്രട്ടറിക്ക് സമർപ്പിച്ച വിശദമായ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഓർഡിനറി ബസുകളിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിലെ പ്രാഥമിക വിലയിരുത്തൽ. വരാനിരിക്കുന്ന വിദ്യാഭ്യാസ അധ്യയന വർഷവും യാത്രക്കാരുടെ വർധനവും കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേക്കുള്ള സാമ്പത്തിക ബാധ്യത അടിസ്ഥാനമാക്കിയാണു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിക്കുമ്പോൾ നഷ്ടം ഗണ്യമായി ഉയരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
- ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകളിൽ പദ്ധതി നടപ്പാക്കിയാൽ പ്രതിമാസ നഷ്ടം 65 കോടി രൂപ.
- ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഉൾപ്പെടുത്തിയാൽ നഷ്ടം 90 കോടി രൂപ.
- വോൾവോ എ.സി, സ്ലീപ്പർ ഉൾപ്പെടെയുള്ള മുഴുവൻ സർവീസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ വരുമാന നഷ്ടം 112 കോടി രൂപയിലേക്ക് ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.


