
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷം തുടങ്ങിയിട്ട് രണ്ടര മാസം പിന്നിടുകയാണ്. എന്നാൽ ഇതുവരെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ല. നിലവിലെ സാമ്പത്തിക ബാധ്യത എണ്ണക്കമ്പനികളും, സർക്കാരും ചേർന്നാണ് ഏറ്റെടുത്തിരിക്കുന്നത്. ഇത് ഇനി അധികം തുടരാനാകില്ലെന്നാണ് റിസർവ് ബാങ്ക് ഗവർണർ മുന്നറിയിപ്പ് നൽകുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതും ഇന്ധന ഇറക്കുമതിയുടെ ചെലവ് വർധിച്ചതും ഇന്ത്യയിൽ പണപ്പെരുപ്പഭീതി രൂക്ഷമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരുത്താതെ മുന്നോട്ട് പോകാൻ സർക്കാരിന് കഴിയില്ലെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ലോകത്തിൽ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതിയിലൂടെയാണ്. ഹോർമുസ് കടലിടുക്കിൽ ഉണ്ടായ സംഘർഷാവസ്ഥ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എണ്ണവിലയിൽ വർധനവ് വരുത്തിയാൽ അത് സമ്പദ് വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കും.


