മനാമ: ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെയും സമൂഹ സഹകരണത്തിന്റെയും ഭാഗമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ബഹ്റൈൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൗരന്മാരുമായി കൂടിക്കാഴ്ച നടത്തി.

ഇറാന്റെ ആക്രമണ ഭീഷണികൾക്കെതിരെ ബഹ്റൈന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെയും ഇടപെടലുകൾ നിർണായകമാണെന്ന് മന്ത്രി പറഞ്ഞു.

1979ലെ ഇറാൻ വിപ്ലവത്തിന് ശേഷം ബഹ്റൈന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇറാന്റെ ഇടപെടൽ വർധിച്ചുവെന്നും 1981ലെ അട്ടിമറി ശ്രമത്തിനും 1990കളിലെ കലാപങ്ങൾക്കും പിന്നിൽ ഇറാനിയൻ സ്വാധീനമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

‘വിലായത്ത് അൽ ഫഖീഹ്’ ആശയം ഉപയോഗിച്ച് ഇറാൻ ബഹ്റൈനിലെ ചില വിഭാഗങ്ങളിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിച്ചുവെന്നും രാജ്യത്തേക്കാൾ മതനേതൃത്വത്തോടുള്ള അനുസരണ വളർത്താൻ ശ്രമിച്ചതായും മന്ത്രി പറഞ്ഞു. ഇറാനുമായി ബന്ധമുള്ള സംഘടനകൾക്കെതിരെ ശക്തമായ നടപടികൾ തുടരുകയാണെന്നും ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതായി കണ്ടെത്തിയ കേസുകളിൽ വൻതുക പണവും പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

ബഹ്റൈന്റെ ശിയാ സമൂഹത്തെ ലക്ഷ്യമിടുന്നതല്ല നടപടികളെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെയാണ് നടപടികളെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ പങ്കെടുത്തവർ രാജാവിനും ഭരണകൂടത്തിനും പൂർണ പിന്തുണ പ്രഖ്യാപിക്കുകയും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും “റെഡ് ലൈൻ” ആണെന്ന് വ്യക്തമാക്കുകയും ചെയ്തു.
