
ഇടുക്കി: പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ. 2019 മെയ് 31ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടു. മഴയെത്തും മുമ്പേ തോട്ടപ്പിള്ളി സ്പിൽവേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും പ്രളയത്തേക്കാൾ സർക്കാരിന് പ്രധാന്യം കരിമണലിൽ ആണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
മുൻ അനുഭവം വെച്ച് മഴയെത്തുമ്പോൾ മണ്ണ് ഒഴുകിപ്പോകാതെ നോക്കണം എന്ന് ഉത്തരവിൽ പറയുന്നു. ഡാം കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്താണ് മണലിൽ കാര്യം എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് മാത്യു കുഴൽനാടൻ ആരോപണം കടുപ്പിക്കുന്നത്. പ്രളയ മുന്നൊരുക്കത്തിന് പകരം ഇറിഗേഷൻ വകുപ്പ് നടത്തിയത് കരിമണൽ സംരക്ഷിക്കാനുള്ള നടപടികളാണ്. ഇറിഗേഷൻ വകുപ്പിന് എന്താണ് കരിമണലിൽ കാര്യം? സഭയിൽ താൻ പ്രശ്നങ്ങൾ ഉന്നയിച്ചാൽ നടക്കുന്നത് ഏകപക്ഷീയമായ നീക്കമാകും. വേണമെങ്കിൽ മൈക്ക് ഓഫ് ചെയ്തേക്കും. 2019ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണൽ മാറ്റാനാണ്. തോട്ടപ്പള്ളിയിൽ നിന്ന് മഴയ്ക്ക് മുൻപ് മണൽ മാറ്റാൻ നിർദേശം നൽകി. എല്ലാ സമയവും മണൽ ആയിരുന്നു സർക്കാരിന് പ്രധാനം. 2018ലെ അനുഭവം വെച്ച് മണൽ ഒഴുകി പോകരുതെന്ന് മന്ത്രി നിർദേശം നൽകി. മഴ വരും മുൻപ് എങ്ങനെയും മണൽ എടുക്കണമെന്ന് ആയിരുന്നു ഉത്തരവിലെ നിർദേശമെന്നും അദ്ദേഹം പറഞ്ഞു.


