
മനാമ: ഇന്ത്യൻ സ്കൂൾ ഇസ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ്റൂം പദ്ധതി നടപ്പാക്കിയാതായി ഇന്ത്യൻ സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏകദേശം 400,000 ദിനാർ പദ്ധതി ചെലവ് വരുന്ന ഈ സംരംഭത്തിന്റെ ഭാഗമായി,എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികളിലും ലബോറട്ടറികളിലും ഇന്ററാക്ടീവ് ഡിജിറ്റൽ സ്മാർട്ട്ബോർഡുകളും സമഗ്രമായ ഒരു സിസിടിവി നെറ്റ്വർക്കും സ്ഥാപിച്ചു. ഇത് ഏകദേശം 11,500 വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യും. സഹകരണത്തിന്റെ ഭാഗമായി, സെയ്ൻ ബിസിനസ് ഏറ്റവും പുതിയ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി (ഐസിടി), എക്സ്ട്രാ-ലോ വോൾട്ടേജ് (ഇഎൽവി) സൊല്യൂഷനുകളും സോഫ്റ്റ്വെയർ ലൈസൻസുകളും ലഭ്യമാക്കി. സിസിടിവി സംവിധാനങ്ങൾ മൊത്തത്തിലുള്ള സുരക്ഷയും വർദ്ധിപ്പിക്കും. കഴിഞ്ഞ ജൂൺ 13-ന് നടന്ന അസാധാരണ ജനറൽ ബോഡി യോഗത്തിൽ ഈ പദ്ധതിക്ക് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിരുന്നു.
ഇന്ത്യൻ സ്കൂളിന് നൽകിയ മികച്ച പിന്തുണയ്ക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ഇന്ത്യൻ സ്കൂൾ അധികൃതർ ഹൃദയംഗമമായ നന്ദി അറിയിച്ചു. വിദ്യാഭ്യാസ മേഖലയുടെ ക്ഷേമവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം, സഹകരണം, എന്നിവയ്ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിനും മറ്റ് മന്ത്രാലയങ്ങൾക്കും മാതാപിതാക്കൾക്കും സാമൂഹ്യപ്രവർത്തകർക്കും സ്കൂൾ അധികൃതർ നന്ദി പറഞ്ഞു.
എൻജിനിയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ രണ്ടാം സെഷൻ ഏപ്രിൽ 2 മുതൽ സ്കൂളിൽ വിജയകരമായി നടത്തി വരുന്നു. സമയബന്ധിതമായ ഇടപെടലിലൂടെ പരീക്ഷ നടത്താൻ സഹായമൊരുക്കിയ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനും എംബസി ഉദ്യോഗസ്ഥർക്കും, നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സ്കൂൾ നന്ദി അറിയിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് ആശ്വാസകരമായ നടപടികൾ സ്കൂൾ സ്വീകരിച്ചിട്ടുണ്ട്. 2026 ഏപ്രിലിലെ ഗതാഗത ഫീസ് ഇപ്പോൾ ഈടാക്കില്ല. ഗതാഗത ദാതാവുമായുള്ള കരാർ അനുസരിച്ച്, ഡിസംബറിലെ കുടിശ്ശികയാണ് മാർച്ചിൽ അടച്ചത്. 2025 സെപ്റ്റംബർ മുതൽ 2029 ജൂൺ വരെ ഒരു അധ്യയന വർഷത്തിൽ (ഏപ്രിൽ മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ മാർച്ച് വരെയും) പത്ത് മാസത്തേക്ക് വിദ്യാർത്ഥികൾക്ക് ഗതാഗത സേവനങ്ങൾ നൽകുന്നതിനായി ട്രാൻസ്പോർട്ട് കമ്പനിയുമായി ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട് . നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, 2026 മാർച്ചിലേക്കും ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നതുവരെയുള്ള തുടർന്നുള്ള മാസങ്ങളിലേക്കുമുള്ള ഗതാഗത നിരക്കുകൾ സംബന്ധിച്ച് സേവന ദാതാവുമായി ചർച്ചകൾ തുടരുകയാണ്. ഒരു തീരുമാനം അന്തിമമായിക്കഴിഞ്ഞാൽ രക്ഷിതാക്കളെ അറിയിക്കും.
വിദ്യാഭ്യാസ സേവനത്തിന്റെ 75 വർഷത്തെ അടയാളപ്പെടുത്തി കഴിഞ്ഞ ജനുവരിയിൽ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ഈ ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ ഈ വർഷം നടത്താൻ സ്കൂൾ പദ്ധതിയിടുന്നു. 2024–2025 അധ്യയന വർഷത്തെ സിബിഎസ്ഇ പരീക്ഷകളിൽ ഏഴ് ഗൾഫ് സഹോദയ അവാർഡുകൾ നേടി. ജനുവരിയിൽ കൊച്ചിയിൽ നടന്ന 38-ാമത് വാർഷിക പ്രിൻസിപ്പൽമാരുടെ സമ്മേളനത്തിലാണ് അവാർഡുകൾ സമ്മാനിച്ചത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഓവറോൾ ഗൾഫ് ടോപ്പറായി വിദ്യാർത്ഥിനി ശ്രേയ മനോജ് ശ്രദ്ധേയ നേട്ടം കൈവരിച്ചു.
സുസ്ഥിരതയോടുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, സ്കൂൾ കാനൂ ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്കോയുമായി സഹകരിച്ച് ഒരു സുപ്രധാന സൗരോർജ്ജ സംരംഭം നടപ്പിലാക്കിവരുന്നു. ഇസ ടൗൺ, റിഫ കാമ്പസുകളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പാനലുകൾ പ്രതിവർഷം ഏകദേശം 1.86 ദശലക്ഷം യൂണിറ്റ് ഊർജ്ജം ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സ്കൂളിന്റെ ഊർജ്ജ ആവശ്യങ്ങളുടെ 60% ത്തിലധികം നിറവേറ്റുന്നു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 15, 16 തീയതികളിൽ നടന്ന ഇന്ത്യൻ സ്കൂൾ വാർഷിക സാംസ്കാരിക മേളയിൽ ആവേശകരമായ പങ്കാളിത്തം പ്രകടമായിരുന്നു.
2026 ഏപ്രിൽ 6 ന് പുതിയ അക്കാദമിക് വർഷത്തിന് തുടക്കമാകും. ഈ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിനും മികച്ച ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി പരിശ്രമിക്കുമെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


