
ടെൽഅവീവ് : പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ കുവൈറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ തറച്ച് പെൺകുട്ടി മരിച്ചു. ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് 11 വയസ്സുകാരി മരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
‘‘ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരുക്കുകൾ ഗുരുതരമായതിനാൽ പെൺകുട്ടി മരണത്തിന് കീഴടങ്ങി’’–ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽസന്ദ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുൾപ്പെടെ കുടുംബത്തിലെ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം തുറന്നു. രാവിലെ 9 മുതൽ രാത്രി 9വരെയാണ് പ്രവർത്തനം.
അതിനിടെ, ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്താബ ഖമനയിയെ തിരഞ്ഞെടുത്തതായി ചില ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിക്കാണ് ഭരണത്തിന്റെ ചുമതല. മതപണ്ഡിതൻ ആയത്തുല്ല അലി റിസാ അറാഫിയെ മൂന്നംഗ പരമോന്നത സമിതിയിലേക്ക് ഇറാൻ നിയോഗിച്ചിരുന്നു. പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, നീതിന്യായ പണ്ഡിതൻ ഗുലാം ഹുസൈൻ മുഹ്സനി ഇസെയ് എന്നിവരാണ് മറ്റംഗങ്ങൾ.


