
വാഷിങ്ടണ്‍: വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് പകരം വെനസ്വേലന്‍ എണ്ണ വാങ്ങുമെന്നാണ് ട്രംപ് പറഞ്ഞത്. ഫ്ലോറിഡയിലേക്കുള്ള യാത്രാമധ്യേ എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കികയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ ഇതിനകം ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ തയ്യാറായിട്ടുണ്ട്. ഇറാനില്‍ നിന്ന് വാങ്ങുന്നതിന് പകരമായി ഇന്ത്യ വെനിസ്വേലന്‍ എണ്ണ വാങ്ങാന്‍ പോകുന്നു. അതിന്റെ കരാര്‍ സംബന്ധിച്ച ആശയം ഞങ്ങള്‍ ഇതിനകം തന്നെ ഉണ്ടാക്കിയിട്ടുണ്ട്’. ട്രംപ് പറഞ്ഞു.
യുഎസിന്റെ ദീര്‍ഘകാല ഉപരോധങ്ങള്‍ കാരണം ഇന്ത്യ നിലവില്‍ ഇറാനില്‍ നിന്ന് വളരെ കുറച്ച് ക്രൂഡ് ഓയില്‍ മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. മുമ്പ് മുന്‍നിര വിതരണക്കാരില്‍ ഒന്നായിരുന്നു ഇറാന്. റഷ്യന്‍ ഇറക്കുമതിക്ക് പകരമായി വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ യുഎസ് നേതാക്കള്‍ ദീര്‍ഘകാലമായി ഇന്ത്യയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ചൈനയേയും വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെനസ്വേന്‍ എണ്ണ വ്യാപാരത്തില്‍ ഇടപെടാന്‍ അനുവദിക്കുന്നിടത്തോളം കാലം, വെനസ്വാലയുടെ താല്‍ക്കാലിക പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെ അധികാരത്തില്‍ തുടരാന്‍ യുഎസ് ഭരണകൂടം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, ട്രംപിന്റെ പ്രസ്താവനയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘ഇന്ത്യന്‍ സര്‍ക്കാര്‍ എന്തു ചെയ്തു, എന്തു ചെയ്യും’ എന്നിവയില്‍ വിവരങ്ങള്‍ പുറത്തു പറയുന്നത് ട്രംപ് ആണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. ‘മുമ്പ് ഓപ്പറേഷന് സിന്ദൂര്‍ നിര്‍ത്തിവെച്ചുവെന്ന് പറഞ്ഞു. പിന്നീട് റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തിയെന്ന്. ഇപ്പോഴിതും’. ജയ്റാം രമേശ് കേന്ദ്രത്തെ വിമര്‍ശിച്ചു.


