
തിരുവനന്തപുരം: ജനങ്ങള്‍ എൽഡിഎഫിൽ നിന്ന് അകന്നുവെന്നും എന്നാൽ, അടിത്തറ തകര്‍ന്നിട്ടില്ലെന്നും തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടുപോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് വിധിയുടെ പാഠങ്ങൾ ഇടതുപക്ഷത്തിന് നിർണായകമാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞു. മൂന്നാം ഭരണത്തിനായി കാലവിളംബരം ഇല്ലാതെ രംഗത്തിറങ്ങണം. ജനവിഭാഗങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നതിന്റെ കാരണം കണ്ടെത്തണം. തിരുത്തൽ വരുത്താൻ എൽഡിഎഫിന് കഴിയണം. ജനങ്ങളുമായി സത്യസന്ധമായ ആശയ വിനിമയമാണ് മാർഗം. ജനങ്ങൾ തന്നെയാണ് വലിയവൻ. ഈ തിരിച്ചറിവോടെ ഇടതുപക്ഷം മുന്നോട്ട് പോകണമെന്നും സി പി ഐ യോഗങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനമുണ്ടായെന്നും ബിനോയ് വിശ്വം തുറന്നുപറഞ്ഞു. ഒരു വിമര്‍ശനവും എൽഡിഎഫിനെ ദുര്‍ബലപ്പെടുത്താനല്ലെന്നും മാധ്യമങ്ങളിൽ വന്ന കഥകൾ കേവലം കഥകൾ മാത്രമാണെന്നും എൽഡിഎഫ് ശക്തിപ്പെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതിനുള്ള നയങ്ങളും നടപടികളും വേണം. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമാണ്. തോൽവിയോടെ എല്ലാം തീർന്നുവെന്ന് കരുതുന്നില്ല. എൽഡിഎഫും പാർട്ടിയും തെറ്റുകള്‍ തിരുത്തും. മൂന്നാം ഊഴം ഉറപ്പാണെന്നും വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ അഭിപ്രായം മനസിലാക്കുമെന്നും ഭവന സന്ദർശനം തെറ്റുതിരുത്തൽ പ്രകിയയുടെ ഭാഗമാണെന്നും ബനോയ് വിശ്വം പറഞ്ഞു. ജനങ്ങളിൽ നിന്നാണ് പാഠം പഠിക്കേണ്ടത്. ജനുവരി 15 മുതൽ 30 വരെയാണ് സി പി ഐയുടെ ഭവന സന്ദര്‍ശനം. കോൺഗ്രസ് പ്രവർത്തക സമിതിയിലെ ശശി തരൂര്‍, ദിഗ് വിജയ് സിങ്, സൽമാൻ ഖുര്‍ഷിദ് എന്നീ മൂന്നു പേർ മനസുകൊണ്ട് ബിജെപിക്കാരാണ്. മതഭ്രാന്തിനോട് ഒരിക്കലും എൽഡിഎഫ് സന്ധി ചെയ്യില്ല. ശബരിമലയിലെ സ്വത്ത് അപഹരിച്ചത് ആരായാലും അവരോട് വിട്ടുവീഴ്ചയില്ല. എസ്ഐ ടി അന്വേഷണം നിർബാധം മുന്നോട്ട് പോകണം. ഉപ്പു തിന്നവർ ശിക്ഷിക്കപ്പെടണം. കെപി ശങ്കരദാസിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ ചതിയൻ ചന്തുവാണെന്നും പത്തുവര്‍ഷം എല്ലാം നേടിയിട്ട് സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിനും ബിനോയ് വിശ്വം മറുപടി നൽകി. വെള്ളാപ്പള്ളി നടേശനെ താൻ കാറിൽ കയറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളയില്ല എൽഡിഎഫ്. ഇടതു മുന്നണിക്ക് മാര്‍ക്കിടാൻ വെള്ളാപ്പള്ളിയെ ആരും ഏല്പിച്ചിട്ടില്ല. ചതിയൻ ചന്തു പ്രയോഗം ചേരുന്നത് അത് പറഞ്ഞയാള്‍ക്കാണ്. യഥാര്‍ഥ വിശ്വാസികളുമായി കൈകോര്‍ക്കും. വെള്ളാപ്പള്ളി യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.


