
ശബരിമല: ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്സൈസിന്റെ നിരീക്ഷണത്തിൽ. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ആറ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന 24 അംഗ ടീമാണ് നിലവില്‍ സന്നിധാത്ത് ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിനു പുറമേ ഇന്റലിജന്‍സ് വിഭാഗത്തിലെ രണ്ടു പേരും സേവനത്തിനുണ്ട്. മഫ്തി പട്രോളിംഗ്, കാൽനട പട്രോളിംഗ് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി തിരിഞ്ഞാണ് വകുപ്പിന്റെ സന്നിധാനത്തെ പ്രവര്‍ത്തനം.
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകും. ശബരിമലയില്‍ ഏതെങ്കിലും വിധത്തില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കില്‍ തടയുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായി ശക്തമായ നീരീക്ഷണവും പരിശോധനകളുമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. പരിശോധനയില്‍ ഇതുവരെ 198 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 39,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തിട്ടുണ്ടെന്ന് നിലവിലെ സന്നിധാനം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ പറഞ്ഞു. പ്രധാനമായും പുകവലി, അനധികൃത പുകയില വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരക്ക് തുടരുന്നു
അതേസമയം, സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമല സന്നിധാനത്ത് തിരക്ക് തുടരുകയാണ്. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തിയിട്ടും ഇന്നലെ മാത്രം 87493 ഭക്തരാണ് ദർശനം നടത്തിയത്. ഇന്ന് രാവിലെ 8 മണി വരെ 31395 ആളുകളാണ് സന്നിധാനത്ത് എത്തിയത്. ഇപ്പോഴും വരിയിൽ ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. മണിക്കൂറിൽ ശരാശരി 4000 ഭക്തജനങ്ങൾ വരെ ദർശനം നടത്തുന്നുണ്ട് എന്നാണ് കണക്ക്. ഇന്നലെ ദർശനത്തിനുള്ള ക്യൂ മരക്കൂട്ടം വരെ നീണ്ടു. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ തൊഴുത് മടങ്ങുന്നത്. സന്നിധാനത്തെ തിരക്ക് പരിഗണിച്ചു നിലക്കലിൽ നിന്നും പമ്പയിൽ നിന്നും ബാച്ചായി തിരിച്ചാണ് തീർത്ഥാടകരെ കടത്തി വിടുന്നത്.


