
തിരുവനന്തപുരം: തുടർച്ചയായി നാലാം ദിവസവും നിയമസഭയിൽ ഭരണ- പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം തുടങ്ങിയത്. വാച്ച് ആൻഡ് വാർഡിനെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ് പരാമർശവും വിഡി സതീശൻ സഭയിൽ ഉന്നയിച്ചു. ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻറ് വാർഡിനോട് പറഞ്ഞത് സഭയിൽ പ്രതിഷേധം ശക്തമാക്കി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ചെയറിന് മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിക്കുകയാണ്. എന്നാൽ ചെയറിനു മുന്നിൽ ബാനർ പിടിക്കരുതെന്ന നിലപാടിലാണ് സ്പീക്കർ. ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിലാണ് ദിവസങ്ങളായി സഭയിൽ പ്രതിഷേധം നടക്കുന്നത്.
അതിനിടെ, പ്രതിപക്ഷത്തെ പ്രതിരോധിച്ച് ഭരണപക്ഷ എംഎൽഎമാർ രംഗത്തെത്തി. പ്രതിപക്ഷം ഒരു വനിതയെ ആക്രമിച്ചെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം സഭയിൽ തോന്നിയവാസം കാണിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു. ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ പ്രതിപക്ഷം നീക്കം നടത്തുകയാണെന്ന് സ്പീക്കറും പ്രതികരിച്ചു. ബഹളത്തിനിടെ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടക്കുകയും ചെയ്തു. ബാനർ മാറ്റാൻ നിർദ്ദേശം നൽകണമെന്ന് മന്ത്രി ഗണേഷ് കുമാറും പ്രതികരിച്ചു.
ഐഎൻടിയുസി നേതാവ് പ്രതിപക്ഷ ബഹളത്തിൽ ഉണ്ടെന്നും കെഎസ്ആർടിസിക്കായി ആ നേതാവ് ഒരു നയാ പൈസ ചിലവാക്കിയില്ലെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസ്റ്റാൻഡിനായി ഒരു വാക്ക് പോലും ആവശ്യപ്പെട്ടില്ല. നേരിട്ടാണ് സർക്കാർ അത് നടപ്പിലാക്കിയത്. എന്നിട്ട് കെഎസ്ആർടിസി യൂണിയൻ നേതാവായി നടക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണം പോരെങ്കിൽ കോടതിയിൽ തന്നെ പോണം. ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണത്തിന് മുകളിൽ മറ്റൊരന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യവിരുദ്ധമാണ് കെവി സുമേഷ് എംഎൽഎ പറഞ്ഞു. ഹൈക്കോടതി തന്നെ അന്വേഷണത്തിന് എസ്ഐടിയെ നിയോഗിച്ചിട്ടുണ്ട്. അപകടകരമായ നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും കെവി സുമേഷ് എംഎൽഎ പറഞ്ഞു. നിലവിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.
പ്രതിപക്ഷ നിസ്സഹകരണത്തിനിടയിലും ചോദ്യോത്തരവേള പൂർത്തിയാക്കി. കഴിഞ്ഞ മൂന്നുദിവസം ചോദ്യോത്തരവേള പൂർത്തിയാക്കാനായിരുന്നില്ല. അതിനിടെ, സഭ നിർത്തിവെച്ചു. എന്നാൽ പ്രകോപിതനായ പികെ ബഷീർ എംഎൽഎ ഭരണപക്ഷത്തിന് നേരെയും സ്പീക്കർക്ക് നേരെയും പോർവിളി നടത്തി. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷ അംഗങ്ങൾ ശ്രമിച്ചു. സഭയിലെ സംഘർഷത്തിനിടെ ഒരു വാച്ച് ആൻഡ് വാർഡിന് പരിക്കേറ്റു. ഷിബു എന്ന വാച്ച് ആൻഡ് വാർഡിനാണ് കൈക്ക് പൊട്ടലുണ്ടായത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, വീണ്ടും സഭാ നടപടികൾ തുടങ്ങി. ചീഫ് മാർഷലിന് പരിക്കേറ്റുവെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും സ്പീക്കർ അറിയിച്ചു. മന്ത്രിമാരും അംഗങ്ങളും സഭ്യേതര പരാമർശം നടത്തിയെന്ന് വിഡി സതീശൻ പറഞ്ഞു. ഗ്യാലറിയിരിക്കുന്ന കുട്ടികൾ വരെ കേട്ടു. സ്പീക്കർ ഒന്നും പറഞ്ഞില്ല. ചീഫ് മാർഷൽ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതാകുമെന്നും വിഡി പറഞ്ഞു. എന്നാൽ ആ കാലത്തെ മാർഷൽ മാറി എന്നായിരുന്നു സിപീക്കറുടെ പ്രതികരണം. സഭാ നടപടികൾ ബഹിഷ്കരിക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് ദ്വാരപാലക ശിൽപം കോടീശ്വരന്മാർക്ക് വിറ്റ ആളുകൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ സമരം മുന്നോട്ടുകൊണ്ടുപോകുമെന്നും ആവർത്തിച്ചു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങി.
