
തിരുവനന്തപുരം: നോർക്ക ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയാണ് നോർക്കയുടെ സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ലോക കേരളസഭയിൽ ഉയർന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നതെന്നും പ്രവാസികൾക്ക് സർക്കാർ നൽകുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇൻഷുറസ് പദ്ധതിയെന്നും അദ്ദേഹം വിവരിച്ചു. വിദേശത്ത് താമസിക്കുന്നവരും പഠിക്കുന്നവരും പദ്ധതിയുടെ പദ്ധതിയുടെ കീഴിൽ വരും. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമാണ് ലഭിക്കുക. കുറഞ്ഞ പ്രീമിയം നിരക്കാണ് പദ്ധതിയുടെ ആകർഷണീയതയെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, 16000 ലധികം ആശുപത്രികളിൽ ക്യാഷ് ലെസ്സ് ചികിത്സ ലഭ്യമാകുമെന്നും വിശദീകരിച്ചു.
ഭാവിയിൽ ജി സി സി രാജ്യങ്ങളിലെ ആശുപത്രികളും പദ്ധതിക്ക് കീഴിൽ വരുമെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി. ആദ്യമായാണ് രാജ്യത്ത് ഇത്തരത്തിൽ ഒരു പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കുമെന്നും പിണറായി വിവരിച്ചു. പ്രവാസികൾക്കുള്ള വിവിധ പദ്ധതികൾക്കുള്ള ബജറ്റ് തുക 150 കോടിയായി വർധിപ്പിച്ചതും മുഖ്യമന്ത്രി എടുത്തുകാട്ടി. ലോക കേരള സഭയിലൂടെ ഉയർന്നുവന്ന ആശയങ്ങൾ നടപ്പിലാക്കാൻ 7 മേഖലാ കമ്മിറ്റികൾക്ക് രൂപം നൽകി. ആഗോള അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേര വിവാദത്തിലും പ്രതികരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഒഴിഞ്ഞ കസേരകൾ കാണാത്തത് ചിലർക്ക് വിഷമമുണ്ടാക്കുമെന്നും നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ വിജയമാണ് സദസ്സിലെ നിറഞ്ഞ കസേരകളെന്നും പിണറായി കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്. 4000 ത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. വേണെമെങ്കിൽ എ ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ഗോവിന്ദൻ നൽകിയ വിചിത്ര വിശദീകരണം. എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്നും ഗോവിന്ദൻ ചോദിച്ചു. സംഗമം പരാജയമെന്നത് മാധ്യമ പ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എം വി ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു.
