
ദില്ലി:അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ഇന്ത്യ- ചൈന സമിതികളുടെ സംയുക്ത യോഗം ദില്ലിയിൽ തുടങ്ങി. ഇന്ത്യ -ചൈന അതിർത്തി ശാന്തമെന്ന് ഇന്ത്യൻ സംഘത്തെ നയിക്കുന്ന അജിത് ഡോവൽ യോഗത്തിന്റെ തുടക്കത്തിൽ പറഞ്ഞു. നരേന്ദ്ര മോദിയും ഷിജിൻപിങും ഉണ്ടാക്കിയ ധാരണ നടപ്പാക്കുന്നതിൽ പുരോഗതിയുണ്ടെന്നും ഡോവൽ അറിയിച്ചു.പല മേഖലയിലും മുന്നോട്ടു പോകാൻ കഴിഞ്ഞെന്നും ബന്ധത്തിൽ പുതിയ ഊർജ്ജം ദൃശ്യമാണെന്നും ഡോവൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ചർച്ചകൾ പ്രധാനപ്പെട്ടതാണെന്നും അജിത് ഡോവൽ പറഞ്ഞു. ഇന്ത്യ ചൈന ബന്ധത്തിൽ വിള്ളൽ രണ്ടു രാജ്യങ്ങൾക്കും നല്ലതല്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ചൂണ്ടിക്കാട്ടി.
അതിർത്തിയിൽ നല്ല അന്തരീക്ഷമെന്ന് വാങ് യീയും വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ചൈന ഏറെ പ്രാധാന്യത്തോടെ കാണുന്നുവെന്ന് വാങ് യീ പറഞ്ഞു. ഇന്ത്യിലേക്ക് രാസവളം, ധാതുക്കൾ, തുരങ്ക നിർമ്മാണ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതി പുനസ്ഥാപിക്കാം എന്ന് ചൈന ഇന്നലെ എസ് ജയശങ്കറുമായി നടത്തിയ ചർച്ചയിൽ തത്വത്തിൽ സമ്മതിച്ചു. തായ്വാനുമായുള്ള സഹകരണത്തിൽ മാറ്റം വരുത്തില്ലെന്ന് ഇന്ത്യ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് വാങ് യീ കാണും.
