
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കുന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് പ്രതിഷേധം. കേരള സർവകലാശാല സെനറ്റ്ഹാളിൽ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിലാണ് ഭാരതാംബയുടെ ചിത്രം വച്ചത്. തുടർന്ന് എസ്.എഫ്.ഐ, കെ.എസ്,യു , ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ട് ശ്രീപത്മനാഭ സേവാ സമിതി സംഘടിപ്പിച്ച പരിപാടി ഗവർണറാണ് ഉദ്ഘാടനം ചെയ്യുന്നത്. ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.യു പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് നീക്കം ചെയ്തു. സെനറ്റ് ഹാളിന് പുറത്തും അകത്തും സംഘർഷമുണ്ടായി. ഹാളിനകത്തേക്ക് തള്ളിക്കയറിയ കെ.എസ്.യു പ്രവർത്തകരെ പുറത്താക്കി പരിപാടി ആരംഭിച്ചു.ചിത്രം മാറ്റണമെന്ന് കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ കെ.എസ്. അനിൽകുമാറും എസ്എഫ്ഐയും ആവശ്യപ്പെട്ടിരുന്നു. ചിത്രം മാറ്റാതെ പരിപാടി നടത്താൻ സമ്മതിക്കില്ലെന്നായിരുന്നു എസ്എഫ്ഐ നിലപാട്. എന്നാൽ, ചിത്രം മാറ്റിയാൽ ഗവർണർ പരിപാടിക്ക് എത്തില്ലെന്ന് രാജ്ഭവൻ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. സംഘർഷ സാദ്ധ്യത മുൻനിർത്തി സ്ഥലത്ത് വലിയ പൊലീസ് വിന്യാസം ഏർപ്പെടുത്തിയിരുന്നു. എസ്എഫ്ഐ പ്രവർത്തകരും ബി.ജെ.പി നേതാക്കളും പ്രദേശത്ത് നിലയുറപ്പിക്കുകയും ചെയ്തു. ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്നായിരുന്നു പരിപാടിയുടെ സംഘാടകരുടെ നിലപാട്. പരിപാടിക്ക് ശേഷം ഗവർണർ പുറത്തിറങ്ങുമ്പോൾ പ്രതിഷേധം ഉണ്ടാകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പറഞ്ഞു.
