കോഴിക്കോട്: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും കെ.കെ. രമ എം.എൽ.എയുടെ പിതാവുമായ നടുവണ്ണൂർ കണ്ണച്ചികണ്ടി മാധവൻ അന്തരിച്ചു.1954ലെ ഡിസ്ട്രിക് ബോർഡ് തെരഞ്ഞെടുപ്പോടെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി പ്രവർത്തനം തുടങ്ങി. 1956ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. എം.കെ കേളുവേട്ടൻ, യു. കുഞ്ഞിരാമൻ, എം. കുമാരൻ മാസ്റ്റർ എന്നിവരോടൊപ്പം മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കർഷക സംഘത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ചത്. 1958ൽ പ്രദേശത്തെ ദേശാഭിമാനിയുടെ ഏജൻ്റും പത്ര വിതരണക്കാരനുമായി. 15 വർഷത്തോളം മേഖലയിലെ ദേശാഭിമാനി ലേഖകനും കെ.കെ മാധവൻ തന്നെയായിരുന്നു.
1964ൽ പാർട്ടിയിലെ പിളർപ്പിന് ശേഷം സി.പി.എമ്മിൽ നിലകൊണ്ട അദ്ദേഹം സി.പി.എം നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന് ഉള്ളിയേരി, നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകൾ ചേർന്ന് ലോക്കൽ കമ്മിറ്റി രൂപീകരിച്ചപ്പോൾ ആദ്യ സെക്രട്ടറിയായി. 67ൽ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമായി. തുടർന്ന് ബാലുശ്ശേരി ഏരിയ കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിൻ്റെ സെക്രട്ടറിയായി മൂന്നുതവണ പ്രവർത്തിച്ചു. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
1979 മുതൽ 5 വർഷം നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ടും തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. തുടർന്ന് ആദ്യത്തെ ജില്ലാ കൗൺസിൽ വന്നപ്പോൾ അതിൽ അംഗവുമായി.
2012 മെയ് നാലിന് മകൾ രമയുടെ ഭർത്താവ് കൂടിയായ
ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടതിന് ശേഷം സി.പി.എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചു.