ബെംഗളുരു: അപ്പാർട്ടുമെന്റിന്റെ ബാൽക്കണിയിൽ നിന്ന് വീണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ അന്തരിച്ചു. 52 വയസായിരുന്നു. കർണാടകത്തിന്റെ ഓപ്പണിംഗ് പേസ് ബൗളറായി ദീർഘകാലംകളിച്ച ജോൺസൺ 1996-ൽ ഇന്ത്യൻ കുപ്പായത്തിൽ രണ്ട് ടെസ്റ്റിലും കളിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരെ അരങ്ങേറ്റ മത്സരത്തിൽ മണിക്കൂറിൽ 157.8 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞത് ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. എന്നാൽ ഫിറ്റ്നസ് പ്രശ്നങ്ങൾ പതിവായതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റിലൂടെ അന്താരാഷ്ട്ര കരിയർ അവസാനിച്ചു. 1995-96 രഞ്ജി ട്രോഫി സീസണിൽ കേരളത്തിനെതിരേ പത്ത് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
ഭാര്യയ്ക്കും മൂന്നു കുട്ടികൾക്കുമൊപ്പമാണ് ബെംഗളുരുവിലെ അപ്പാർട്ട്മെന്റിൽ ഡേവിഡ് ജോൺസൺ താമസിച്ചിരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിലേക്കു പോയ ഇദ്ദേഹം മൂന്നു ദിവസം മുൻപാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയത്. താരത്തിന് സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്.