കൊല്ലം: മകളെ തട്ടിക്കൊണ്ടുപോയ കേസിൽ തനിക്ക് ശിക്ഷ കിട്ടണമെങ്കിൽ കിട്ടട്ടെ എന്ന് കൊല്ലത്ത് അജ്ഞാതർ തട്ടിക്കൊണ്ടുപോയ കുട്ടിയുടെ പിതാവ്. കുഞ്ഞിന്റെ ശരീരത്തില്‍ ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചു കിട്ടിയതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
‘പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലചെയ്യുന്ന വ്യക്തിയാണ് ഞാൻ. ഞാനും ഭാര്യയും സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നവരാണ്. സംഭവം നടക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും സ്ഥലത്തില്ല. അന്വേഷണവുമായി എല്ലാരീതിയിലും ഞാൻ സഹകരിച്ചു. പൊലീസ് വിളിച്ച സ്ഥലത്തെല്ലാം പോയി. ഇപ്പോൾ അന്വേഷണം നല്ലരീതിയിലാണ് പുരോഗമിക്കുന്നത്.’– കുട്ടിയുടെ അച്ഛൻ പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ തനിക്കു ഫ്ലാറ്റ് ഉണ്ടെന്ന വാർത്ത വ്യാജമാണെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. ‘കഴിഞ്ഞ പത്തുവർഷക്കാലമായി ജോലിചെയ്തിരുന്ന ആശുപത്രി അനുവദിച്ച ക്വാർട്ടേഴ്സിലാണ് ഞാൻ താമസിക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. എന്റെയും ഭാര്യ, അമ്മ, അച്ഛൻ അങ്ങനെ കുടുംബത്തിലുള്ള എല്ലാവരുടെയും അക്കൗണ്ട് നമ്പരുകൾ അന്വേഷണ സംഘത്തിനു കൈമാറി. ഈ ആരോപണങ്ങളിൽ വസ്തുതയുണ്ടെങ്കിൽ ഏതുതരത്തിലുള്ള ശിക്ഷയും വിധിക്കാം.’– അദ്ദേഹം വ്യക്തമാക്കി.