തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ സംസ്ഥാനമൊട്ടാകെ നടത്തുന്ന പ്രതിഷേധത്തിൽ സംഘർഷം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് വലിയ സംഘർഷത്തിലാണ് കലാശിച്ചത്. പ്രവർത്തകർ റെയിൽവേ സ്റ്റേഷന് മുന്നിൽ ടയർ കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി. കോൺഗ്രസ് പ്രവർത്തകരും റെയിൽവേ പോലീസും തമ്മിൽ സംഘർഷമുണ്ടായി. റെയിൽവേ പോലീസിൻ്റെ വലയം തകർത്ത് പ്രവർത്തകർ പ്ലാറ്റ്ഫോമിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വടക്കാഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചാണ് പ്രതിഷേധിച്ചത്. പ്രവർത്തകർ 20 മിനിറ്റോളം ദേശീയപാത ഉപരോധിച്ചു. പ്രവർത്തകരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു.
സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ആലുവയിൽ നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. മോദിയുടെ ചിത്രം കത്തിച്ചായിരുന്നു പ്രതിഷേധം.