തിരുവനന്തപുരം: കെ.കെ രമയുടെ പരാതിയിൽ കേസെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രമയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല. ഇതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
രമയുടെ പരിക്കില്ലാത്ത കയ്യിലാണ് പ്ലാസ്റ്റർ ഇട്ടതെന്ന് എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആളുകളെ പ്രകോപിപ്പിക്കാൻ ഒടിഞ്ഞ കൈ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈയിലെ പരിക്കും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ രമയുടെ കൈക്ക് പരിക്കുണ്ടോ എന്ന് അറിയില്ലെന്നാണ് ഇപ്പോഴത്തെ പരാമർശം.
അതേസമയം എന്തിനാണ് കൈയ്യിൽ പ്ലാസ്റ്റർ ഇട്ടതെന്നു പറയേണ്ടത് ഡോക്ടറാണെന്ന് കെ കെ രമ പ്രതികരിച്ചു. ഡോക്ടർ എക്സ്-റേ പരിശോധിച്ച ശേഷമാണ് പ്ലാസ്റ്റർ ഇട്ടത്. ഇത് പരസ്യമായി ചെയ്തതാണെന്നും കെ കെ രമ വിശദീകരിച്ചു. പരിക്കില്ലെന്ന് പറഞ്ഞത് എന്ത് ആധികാരികതയുടെ വെളിച്ചത്തിലാണെന്നും കെ കെ രമ ചോദിച്ചു.