തിരുവനന്തപരും: അന്തിമ കണക്ക് വരുമ്പോഴും പോളിങ് ശതമാനത്തിൽ കുറവുതന്നെ. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്ങാണ് നടന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77,478 പേരാണ് വോട്ടുയന്ത്രങ്ങള്‍ വഴി സമ്മതിദാനാവകാശം വിനിയോഗിച്ചത്. 85 വയസ്സിന് മുകളില്‍ പ്രായമായവര്‍, ഭിന്നശേഷി വോട്ടര്‍മാര്‍, കോവിഡ് ബാധിതര്‍, അവശ്യസേവന വിഭാഗങ്ങളിലെ ജോലിക്കാര്‍ എന്നിവർ ഉൾപ്പെടുന്ന ആബ്സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടുണ്ടായിരുന്നു. വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയവരും അവശ്യസേവനവിഭാഗങ്ങള്‍ക്കായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലെത്തി (വി.എഫ്.സി) വോട്ട് രേഖപ്പെടുത്തിയവരും ഇതില്‍ ഉള്‍പ്പെടും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. 20 ലോക്സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. സൈനികര്‍ക്കുള്ള സര്‍വിസ് വോട്ടിന് 57,849 സൈനികരാണ് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ 8277 വോട്ടര്‍മാരാണ് ഏപ്രില്‍ 27 വരെ വോട്ട് രേഖപ്പെടുത്തി അയച്ചിട്ടുള്ളത്
പോളിങ് ശതമാനം
- തിരുവനന്തപുരം 66.47
- ആറ്റിങ്ങല്‍ 69.48
- കൊല്ലം 68.15
- ആലപ്പുഴ 75.05
- മാവേലിക്കര 65.95
- പത്തനംതിട്ട 63.37
- കോട്ടയം 65.61
- ഇടുക്കി 66.55
- എറണാകുളം 68.29
- ചാലക്കുടി 71.94
- തൃശൂര്‍ 72.90
- മലപ്പുറം 72.95
- പൊന്നാനി 69.34
- പാലക്കാട് 73.57
- ആലത്തൂര്‍ 73.42
- കോഴിക്കോട് 75.52
- വടകര 78.41
- വയനാട് 73.57
- കണ്ണൂര്‍ 77.21
- കാസര്‍കോട് 76.04