കൊച്ചി: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിനുള്ള പദ്ധതിക്ക് കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിലുള്ള 10.1312 ഹെക്ടർ ഭൂമി സ്റ്റേഡിയം നിർമാണത്തിനായി തരംമാറ്റുന്നതിനാണ് സർക്കാർ അനുമതി നൽകിയത്.
കൃഷിവകുപ്പ് ഇതുസംബന്ധിച്ച് G.O. No. 61/2026/AGRI പ്രകാരം ഉത്തരവിറക്കി. 2008ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് ഭൂമി തരംമാറ്റത്തിന് അനുമതി നൽകിയിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ‘പൊതു ആവശ്യം’
കേരള സ്പോർട്സ് നയം 2023, കേരള സ്പോർട്സ് ആക്ട് 2025, കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്കീം 2025 എന്നിവയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതി ‘പൊതു ആവശ്യം’ എന്ന നിലയിൽ സർക്കാർ പരിഗണിച്ചത്.
അതേസമയം, പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള നിർബന്ധിത വ്യവസ്ഥകളും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.
കെ.സി.എയുടെ അപേക്ഷയ്ക്ക് വീണ്ടും അംഗീകാരം
കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) മുൻ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വിശദമായി പരിശോധിച്ച് ഭൂമി തരംമാറ്റത്തിന് ശുപാർശ ചെയ്തിരുന്നു. എന്നാൽ നിയമപരമായ ചില സാങ്കേതിക തടസ്സങ്ങൾ കാരണം അന്ന് പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചിരുന്നില്ല.
തുടർന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി കെ. രാജൻ, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, കൃഷി മന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിക്കായി ആവശ്യമായ നിയമഭേദഗതികൾ കൊണ്ടുവന്നു. എൽ.ഡി.എഫ് സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പ്രഖ്യാപിക്കുകയും കെ.സി.എയ്ക്ക് ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു.
തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടതായും കെ.സി.എ അറിയിച്ചു. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖും കായിക വകുപ്പ് മന്ത്രി ഒ.കെ. ജനീഷും ആവശ്യമായ നിർദേശങ്ങൾ നൽകിയതിനെ തുടർന്ന് കെ.സി.എ സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വീണ്ടും പരിഗണിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതിക്കായി ഭൂമി തരംമാറ്റുന്നതിന് സമിതി ശുപാർശ നൽകുകയും സംസ്ഥാന സർക്കാർ ശുപാർശ പൂർണമായി അംഗീകരിക്കുകയും ചെയ്തു.
കായിക ടൂറിസത്തിനും സമ്പദ്വ്യവസ്ഥയ്ക്കും നേട്ടമാകും
കേരളത്തിലെ കായിക അടിസ്ഥാനസൗകര്യ വികസനത്തിൽ നാഴികക്കല്ലായ തീരുമാനമാണിതെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു.
നിർദിഷ്ട അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം താരങ്ങൾക്കും ആരാധകർക്കും ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ, അന്തർദേശീയ ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്നതിലൂടെ കേരളത്തിലെ കായിക ടൂറിസത്തിനും സംസ്ഥാന സമ്പദ്വ്യവസ്ഥയ്ക്കും പദ്ധതിയിലൂടെ വലിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്ക് ബി.സി.സി.ഐയുടെ അനുമതി നേടിയെടുക്കുന്നതിലും വിവിധ സർക്കാരുകളുമായി ഫലപ്രദമായി ഏകോപനം നടത്തുന്നതിലും നിർണായക പങ്കുവഹിച്ച മുൻ കെ.സി.എ പ്രസിഡന്റ് കൂടിയായ നിലവിലെ ഡബ്ല്യു.പി.എൽ ചെയർമാൻ ജയേഷ് ജോർജിനും കെ.സി.എ പ്രത്യേക നന്ദി രേഖപ്പെടുത്തി.

