
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വെടിവെപ്പ് നടത്തിയ അക്രമിയുടെ ദൃശ്യം വൈറ്റ് ഹൗസ് പുറത്തു വിട്ടു. സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തു വിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു.
വാഷിങ്ടണ്‍ ഹില്‍ട്ടണില്‍ നടന്നു കൊണ്ടിരുന്ന വൈറ്റ്ഹൗസ് മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു ആക്രമണ ശ്രമം. കാലിഫോര്‍ണിയക്കാരനായ 31 വയസ്സുള്ള കോള്‍ തോമസ് അലന് ആണ് അക്രമിയെന്ന് സ്ഥിരീകരിച്ചു. ഇയാൾ പരിപാടി നടന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെ അതിഥിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അത്താഴ വിരുന്ന നടന്ന മുറിയുടെ 50 യാർഡ് അകലത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. അക്രമിയെ പിടികൂടുന്നതിനിടെ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റെന്നും എന്നാൽ അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് രക്ഷയായെന്നും ട്രംപ് പറഞ്ഞു.


