കൊച്ചി: ടിടിഇ വിനോദിന്റെ കൊലപാതകം സിനിമാക്കാർക്ക് കൂടി വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയിലെ ജോലിക്കൊപ്പം അഭിനയത്തേയും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന കലാകാരനായിരുന്നു വിനോദ്. സിനിമാക്കാർക്കിടയിൽ ‘മലയാള സിനിമയുടെ സ്വന്തം ടിടിഇ’ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കണ്ണൻ എന്നും പലരും വിളിച്ചിരുന്നു. സ്കൂൾ കാലം മുതൽ അഭിനയത്തിൽ തത്പരനായിരുന്ന അദ്ദേഹം സംവിധായകൻ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു.
ആഷിഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഗ്യാംഗ്സ്റ്ററിലൂടെയായിരുന്നു വിനോദിന്റെ സിനിമാ ആരങ്ങേറ്റം.മമ്മൂട്ടിയുടെ ഗുണ്ടാ സംഘത്തിലെ പ്രധാനിയായ വേഷം. തുടർന്ന് മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, രാജമ്മ @ യാഹൂ, പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ്, കസിൻസ്, വിക്രമാദിത്യൻ, ഒപ്പം, പുലിമുരുകൻ തുടങ്ങി നിരവധി സിനിമകളിൽ വിനോദ് അഭിനയിച്ചു.ഇതിൽ പുലിമുരുകനിലെ ഫൈറ്റ് സീനിൽ മോഹൻലാലിനൊപ്പം ശ്രദ്ധിക്കപ്പെടുന്ന സീനിൽ തന്നെ എത്തി. പീറ്റർ ഹെയ്ൻ ചിട്ടപ്പെടുത്തിയ ഏറെ ദുഷ്ടകരമായ ആ ഫൈറ്റ് സീനിൽ മോഹൻലാലിനൊപ്പം വിനോദ് കട്ടയ്ക്ക് തന്നെ ഫൈറ്റ് ചെയ്തു. മർഫി ദേവസ്സി സംവിധാനം ചെയ്ത നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലെ രാഷ്ട്രീയക്കാരന്റെ വേഷം വിനോദിന് വളരെ നല്ല അഭിപ്രായമാണ് നേടിക്കൊടുത്തത്.