ആലപ്പുഴ : അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിൽ അതിശക്തമായ മഴ പെയ്തതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതും ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. ജനനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചെങ്ങന്നൂരിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
ചെറിയനാട് വില്ലേജില്‍ കടയിക്കാട് എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിലെ ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ അഞ്ചു പേരുണ്ട്. ചെങ്ങന്നൂര്‍ വെണ്മണി വില്ലേജില്‍ സെന്റ് മേരീസ് പള്ളി ഹാളിലെ ക്യാമ്പിലേക്ക് ആറു കുടുംബങ്ങളിലെ 20 പേരെ മാറ്റി പാര്‍പ്പിച്ചു.
നിലവില്‍ ജില്ലയില്‍ രണ്ടു ക്യാമ്പുകളായി 9 കുടുംബങ്ങളിലെ 25 പേരാണുള്ളത്. ജലനിരപ്പ് ഇനിയും ഉയർന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുവാനുള്ള മുൻകരുതൽ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.
അതിശക്തമായ കാറ്റിലും മഴയിലും പലയിടത്തും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടർ എ അലക്സാണ്ടർ പറഞ്ഞു.