ഇടുക്കി: വണ്ടിപ്പെരിയാർ പീഡനകൊലപാതക കേസിൽ പ്രതി അർജുനുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ നാടകീയ രംഗങ്ങൾ. പ്രതിയെ പെൺകുട്ടിയുടെ വീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. എന്നാൽ ഇതിനായി സ്ഥലത്തെത്തിയപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. അർജുനെ കണ്ട് പൊട്ടിത്തെറിച്ച ആളുകൾ ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരിലൊരാൾ അർജുന്റെ കരണത്തടിക്കുകയുമുണ്ടായി.
പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇത് രണ്ടാം തവണയാണ് പ്രതിയുമായി പോലീസ് പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ തെളിവെടുപ്പിനിടെ നാട്ടുകാർ അക്രമാസക്തരായതിനെ തുടർന്ന് ഇത്തവണ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. എന്നാൽ നിയന്ത്രണം നഷ്ടമായതോടെ പോലീസിനെ മറികടന്നും ഇവർ പ്രതിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പാണ് ഞായറാഴ്ച നടന്നത്. പീഡന ശ്രമത്തിനിടെ ബോധരഹിതയായ കുട്ടിയെ പഴക്കുല തൂക്കുന്ന കയറിലാണ് പ്രതി ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. ശേഷം വീടിന്റെ ജനൽ വഴി രക്ഷപ്പെടുകയായിരുന്നു. ഡമ്മി ഉപയോഗിച്ച് നടത്തിയ തെളിവെടുപ്പിൽ അർജുൻ ഇതെല്ലാം അന്വേഷണ സംഘത്തിന് മുന്നിൽ വിശദീകരിച്ചു.
കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ എന്നും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. മറ്റേതെങ്കിലും പെൺകുട്ടികളെ പ്രതി പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നും അന്വേഷിച്ച് വരുന്നു.