
വാഷിങ്ടണ്‍: ഏതെങ്കിലും തരത്തിൽ അമേരിക്കയ്ക്ക് നേരെ ആക്രമണമുണ്ടായാൽ ഇതുവരെ കാണാത്ത രീതിയിൽ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് ഒരു പങ്കുമില്ലെന്നും ട്രംപ് ആവർത്തിച്ചു. യുഎസിന് നേരെ ഏതെങ്കിലും തരത്തിൽ ആക്രമണമുണ്ടായാൽ സായുധ സേനയുടെ മുഴുവൻ ശക്തിയും ഉപയോഗിക്കുമെന്നാണ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ മുന്നറിയിപ്പ്.

ഇറാനും ഇസ്രായേലും തമ്മിലെ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധതയും ട്രംപ് അറിയിച്ചു. എളുപ്പത്തിൽ ഒരു കരാർ ഉണ്ടാക്കാനും ഈ സംഘർഷം അവസാനിപ്പിക്കാനും കഴിയുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാന്റെ ആണവ കേന്ദ്രങ്ങളെയും ശാസ്ത്രജ്ഞരെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ റൈസിംഗ് ലയണ്‍ എന്ന പേരിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയത്. ഓപ്പറേഷൻ ട്രൂ പ്രോമിസ് 3 എന്ന പേരിൽ ഇറാൻ തിരിച്ചടിച്ചു. ടെൽ അവീവിൽ ഉൾപ്പെടെ മിസൈൽ വർഷിച്ചു.
