തിരുവനന്തപുരം: ഓട്ടോ ടാക്സി ഡ്രൈവർമാരിൽ ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടുന്നതിൽ ജനങ്ങൾക്ക് ആശങ്ക.കഴിഞ്ഞ ദിവസം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ പീഡിപ്പിച്ചത് ഓട്ടോഡ്രൈവറാണ്. ഒരു പോക്സോ കേസുൾപ്പടെ 9 കേസുകളിലെ പ്രതിയാണിയാൾ.പലരും കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇതുപോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നുവെന്നാണ് വിലയിരുത്തൽ.ഈ വർഷം ഓട്ടോഡ്രൈവർമാരെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ 20ഓളമുണ്ട്.
കൃത്യമായി ജോലി ചെയ്യുന്ന മറ്റ് ഓട്ടോത്തൊഴിലാളികളെ ഇത്തരക്കാരുടെ പ്രവർത്തികൾ ബാധിക്കാറുണ്ട്.കുറച്ച് പേർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് പലപ്പോഴും ആ സമൂഹത്തെ തന്നെ പഴിചാരുന്ന പ്രവണതയുണ്ട്.രാത്രികാലങ്ങളിൽ നഗരത്തിന് പുറത്ത് നിന്ന് ഓട്ടോകൾ നഗരത്തിലെത്തി ഓടാറുണ്ട്.സംശയാസ്പദമായി നഗരത്തിൽ കറങ്ങുന്ന ഓട്ടോകളെപ്പറ്റി നഗരത്തിലുള്ള ഓട്ടോഡ്രൈവർമാർ പൊലീസിന് വിവരം നൽകുന്നുണ്ട്. ഇതനുസരിച്ച് പരിശോധനകളും നടക്കുന്നുണ്ട്. എന്നാൽ ഇവരുടെ കണ്ണിൽപ്പെടാതെ ഓട്ടോ കൊണ്ട് നടക്കുന്നവരുമുണ്ട്.അധികം ഓട്ടം പോകാതെ അർദ്ധരാത്രി ഓട്ടോ മറയാക്കി കുറ്റകൃതൃങ്ങളിൽ ഏർപ്പെടുന്നവരുമുണ്ടെന്നാണ് സൂചന. പൊലീസ് പരിശോധനകളിൽ ഇത്തരക്കാർ ഓട്ടോഡ്രൈവരെന്ന് പറഞ്ഞ് തടിയൂരുകയാണ്.
നിരീക്ഷണം ശക്തമാക്കാൻ സിറ്റി പൊലീസ്
ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ ഓട്ടോഡ്രൈവർമാർക്കിടയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും.നിലവിൽ രാത്രികാലങ്ങളിൽ ഓടുന്ന ഓട്ടോകൾ അതത് സ്റ്റേഷൻ പരിധിയിലെത്തി രജിസ്റ്ററിൽ ഒപ്പുവയ്ക്കണം.ഇത് കർശനമാക്കിയിട്ടുണ്ട്.
പട്രോളിംഗ് ശക്തിപ്പെടുത്തും:ഡി.സി.പി
പൊലീസ് അനുമതിയില്ലാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ നിധിൻ രാജ് കേരളകൗമുദിയോട് പറഞ്ഞു.എല്ലാ സ്റ്റേഷനിലും നിർദ്ദേശം നൽകിയിട്ടുണ്ട്.തങ്ങളുടെ പരിധിയിൽ പരിചയമില്ലാത്ത ഓട്ടോക്കാരെ കണ്ടാൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ മറ്റ് ഓട്ടോക്കാർ തയ്യാറാകണം. യാത്രക്കാർ അർദ്ധരാത്രിയിൽ ഓട്ടോയിൽ കയറുന്നെങ്കിൽ അവരുടെ ലൈവ് ലോക്കേഷൻ വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്യണമെന്നും ഡി.സി.പി പറഞ്ഞു.