തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) സാമ്പത്തിക തട്ടിപ്പുകേസിൽ നാല് പേർ അറസ്റ്റിൽ. ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ, ഷോബി ജോസഫ്, നിതിൽ മോഹൻ, ജിത്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടിൽ നിന്ന് ഭാരവാഹികൾ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസിൽ ജാസ്മിൻ ഷാ അടക്കമുളള നാലുപേർക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പടുവിച്ചിരുന്നു.
യു എൻ എ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷാണ്, സംഘടനയുടെ അക്കൗണ്ടിൽ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്നും അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുളള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്.
കേസിൽ ഒന്നാം പ്രതിയാണ് ജാസ്മിൻ ഷാ. യുഎൻഎ സംസ്ഥാന പ്രസിഡന്റാണ് ഷോബി ജോസഫ്. ജാസ്മിൻ ഷായുടെ ഡ്രൈവറാണ് നിധിൻ മോഹൻ. ഓഫീസ് സെക്രട്ടറിയാണ് ജിത്തു. ജാസ്മിൻ ഷായുടെ ഭാര്യയും ഇപ്പോഴും വിദേശത്ത് ഒളിവിൽ കഴിയുകയാണ്.