ഖത്തറിൽ നിന്ന് ബഹ്റൈനിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ 8 അംഗ സംഘം സഞ്ചരിച്ച വാഹനം സൗദിയിൽ അപകടത്തിൽപെട്ട് രണ്ട് മലയാളി യുവാക്കൾ മരിച്ചു. കോട്ടയം പാലാ മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി ( 41), മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ (34) എന്നിവരാണ് മരിച്ചത്. സൗദി അതിർത്തി കടന്ന് 80ഓളം കിലോമീറ്റർ അകലെ ഹഫൂഫിൽ വച്ചായിരുന്നു അപകടം .
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഇവർ രണ്ടു വാഹനങ്ങളിലായി ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്. അബു സംറ അതിർത്തി കടന്നതിനു പിന്നാലെ, ഹുഫൂഫിൽ എത്തുന്നതിന് മുമ്പാണ് ഇവർ സഞ്ചരിച്ച ലാൻഡ്ക്രൂയിസർ അപകടത്തിൽപെട്ടത്. റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിയുകയായിരുന്നു.
മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഗസ്റ്റിൻ എബിയെ ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മനോജ് അർജുന്റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയിലും എബിന്റെ മൃതദേഹം അൽ മനാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദ്ദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ നടന്നുവരുന്നു. പാലാ ഇടമറ്റം മുണ്ടാട്ട് കൊച്ചുറാണി എബ്രഹാത്തിന്റ മകനാണ് എബി.