ഡൽഹി: നാഷണൽ ഹൗസിംഗ് ബാങ്ക് പുറപ്പെടുവിച്ച ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്ഡിഎഫ്സി) റിസർവ് ബാങ്ക് (ആർബിഐ) അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി.
2019-20 കാലയളവിൽ ചില നിക്ഷേപകരുടെ കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ അവരുടെ നിയുക്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിൽ എച്ച്ഡിഎഫ്സി പരാജയപ്പെട്ടുവെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണം കാണിക്കാൻ റിസർവ് ബാങ്ക് എച്ച്ഡിഎഫ്സിക്ക് നോട്ടീസ് അയച്ചിരുന്നു. 2020 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി പരാമർശിച്ച് എൻഎച്ച്ബി കമ്പനിയെക്കുറിച്ച് നിയമപരമായ പരിശോധന നടത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു.
റിസർവ് ബാങ്കിന്റെ നോട്ടീസിനുള്ള കമ്പനിയുടെ മറുപടി പരിഗണിച്ച ശേഷം, മേൽപ്പറഞ്ഞ നിയമ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ കുറ്റം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പിഴ ചുമത്തേണ്ടതുണ്ടെന്നും റിസർവ് ബാങ്ക് കണ്ടെത്തി. സെൻട്രൽ ബാങ്കിന്റെ നീക്കത്തോട് പ്രതികരിച്ച എച്ച്ഡിഎഫ്സി ലിമിറ്റഡ് നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.