തിരുവനന്തപുരം: മനുഷ്യരും വന്യജീവികളുമായുള്ള സംഘര്ഷം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വനംമന്ത്രിയുടെ മറുപടി ഒന്നും ചെയ്യാത്തതിന്റെ കുറ്റസമ്മതമാണെന്നും യോഗം വിളിച്ചാൽ ആനകൾ വനത്തിൽ കയറില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
“മനുഷ്യ-വന്യജീവി സംഘർഷം കേരളത്തിലെ എംപിമാർ പാർലമെന്റിൽ അവതരിപ്പിച്ചില്ലെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റാണ്. വനംവകുപ്പ് ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി ഇപ്പോൾ നിയമസഭയിൽ ഏറ്റുപറയുകയാണ്. ഒരു മനുഷ്യൻ ഭയത്തോടെ ജീവിക്കുമ്പോൾ സർക്കാർ അതിനെ നിസ്സാരവത്കരിക്കുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പണം പിരിച്ച് കിടങ്ങുകളും ബയോ ഫെൻസിംഗും നിർമ്മിക്കണമെന്ന് മന്ത്രി ഇന്നലെ ഇടുക്കിയിൽ പറഞ്ഞിരുന്നു. ഇതെല്ലാം ചെയ്യേണ്ടത് സർക്കാരാണ്. ജനങ്ങൾ മരണഭീതിയിൽ നിൽക്കുമ്പോൾ സർക്കാരിന് ഒരു പദ്ധതിയുമില്ല. മറ്റ് സംസ്ഥാനങ്ങളിലും ഇൻഷുറൻസ് നടപ്പാക്കിയിട്ടുണ്ട്. ഇതെല്ലാം കേരളത്തിലെ വനംവകുപ്പ് പഠിക്കണം. രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ പ്രതിഷേധിക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് പോലും അറിയാതെയാണ് അടിയന്തര പ്രമേയത്തിന് മന്ത്രി മറുപടി നൽകിയത്.
വയനാട്, കണ്ണൂർ, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ ജനങ്ങൾ പരിഭ്രാന്തിയിൽ നിൽക്കുമ്പോഴാണ് നിയമസഭാ സമ്മേളനത്തിലെ ആദ്യ അടിയന്തര പ്രമേയമായി വിഷയം നിയമസഭയിൽ അവതരിപ്പിച്ചത്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനവും വനഭൂമിയാണ്. സംസ്ഥാനത്ത് 30 ലക്ഷത്തോളം പേരെ വന്യമൃഗശല്യം ബാധിച്ചിട്ടുണ്ട്. ഇതിൽ 725 സെറ്റിൽമെന്റുകളിലായി താമസിക്കുന്ന ഒരു ലക്ഷത്തിലധികം ആദിവാസികളും ഉൾപ്പെടുന്നു. വന്യജീവി ശല്യം വനാതിർത്തി കടന്ന് 10-15 കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞു. കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാനോ പുറത്തുപോകാനോ കഴിയാതെ ആളുകൾ ഭയപ്പെടുന്നു. ജനങ്ങൾക്ക് മുമ്പത്തേക്കാളും അരക്ഷിതാവസ്ഥ അനുഭവപ്പെടുന്ന സമയത്ത് നിയമസഭയിൽ വിഷയം ചർച്ച ചെയ്ത് സമയം പാഴാക്കേണ്ട കാര്യമില്ലെന്നാണ് വനംമന്ത്രി പറഞ്ഞത്.” – വി.ഡി സതീശൻ പറഞ്ഞു.