തിരുവനന്തപുരം: സമവായ നീക്കങ്ങൾ പരാജയപ്പെട്ടതിനാൽ നിയമസഭാ സമ്മേളനം ഇന്നും പ്രക്ഷുബ്ധമായേക്കും. അടിയന്തരപ്രമേയ നോട്ടീസിനെതിരായ നിലപാട് അവസാനിപ്പിക്കണമെന്നും എം.എൽ.എമാർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാത്തതിനാൽ സഭാനടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇതോടെ ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. സമവായ ചർച്ചകൾക്കുള്ള സൂചനകളൊന്നും ഇതുവരെ ഇല്ല.
സ്ത്രീസുരക്ഷ വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങുകയാണ് പ്രതിപക്ഷം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി പീഡനത്തിനിരയായ സംഭവം പ്രതിപക്ഷം ഉന്നയിക്കും.
സഭ തടസപ്പെടാതിരിക്കാൻ ഇന്നലെ സ്പീക്കർ കാര്യോപദേശക സമിതി യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. ഇന്നലെയും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് നടപടികൾ വേഗത്തിലാക്കുകയും സഭ നേരത്തെ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.