കൊച്ചി: രാഷ്ട്രീയ– ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും സിഎംആർഎൽ (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന കേസിൽ ആലുവയിലെ സിഎംആർഎൽ ഓഫിസിൽ ഇന്നും എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) പരിശോധന. ഇന്നലെ പകൽ ആറു മണിക്കൂറും രാത്രിയിലും പരിശോധന നടത്തിയിരുന്നു. ഡപ്യൂട്ടി ഡയറക്ടർ എം. അരുൺ പ്രസാദിനാണ് അന്വേഷണച്ചുമതല. ഇതിനായി ഒന്നിലേറെ കേന്ദ്ര ഏജൻസികളിൽനിന്നുള്ള അന്വേഷണ വിദഗ്ധരെ ഉൾപ്പെടുത്തി 12 അംഗ സംഘത്തെയാണു നിയോഗിച്ചിരിക്കുന്നത്.
കേസിൽ അന്വേഷണം നേരിടുന്ന കരിമണൽ കമ്പനിയായ സിഎംആർഎൽ, കെഎസ്ഐഡിസി (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ), മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഐടി സർവീസ് കമ്പനിയായ എക്സാലോജിക്ക് എന്നിവർക്കു പറയാനുള്ളതു രേഖപ്പെടുത്തുന്ന നടപടിയാണ് എസ്എഫ്ഐഒ ഇന്നലെ ആരംഭിച്ചത്.
ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിനു (ഐഎസ്ബി) മുൻപാകെ സിഎംആർഎൽ കമ്പനി ചീഫ് ഫിനാൻസ് ഓഫിസറും മറ്റു ജീവനക്കാരും നൽകിയ മൊഴികളിലെ വസ്തുതകൾ അന്വേഷണത്തിനു മുന്നോടിയായി എസ്എഫ്ഐഒ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക പരിശോധന കമ്പനിയുടെ ആലുവയിലുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫിസ്, മുപ്പത്തടത്തെ ഫാക്ടറി എന്നിവിടങ്ങളിൽ ഇന്നലെ തുടങ്ങി. ആദായനികുതി വകുപ്പിനു സിഎംആർഎൽ കമ്പനി സമർപ്പിച്ച കണക്കു പ്രകാരം 2016 മാർച്ച് 31 നു 7,72.44 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി 2023 മാർച്ച് 31ന് 7,336.82 ലക്ഷം രൂപയുടെ അറ്റാദായം നേടി. ഈ ബിസിനസ് വളർച്ചയ്ക്കു സഹായിച്ച ഘടകങ്ങളാണ് എസ്എഫ്ഐഒ പരിശോധിക്കുന്നതെന്നു കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വക്താക്കൾ പറഞ്ഞു. കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ ബെംഗളൂരു, ചെന്നൈ റീജനൽ ഓഫിസുകളാണു കേസ് ഇതുവരെ അന്വേഷിച്ചിരുന്നത്. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം എസ്എഫ്ഐഒയ്ക്കു കൈമാറിയത്.