കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ മുപ്പതടി ഉയരത്തിലുള്ള കോലം കത്തിക്കുമെന്ന് എസ്.എഫ്.ഐ. ആരിഫ് ഖാനെതിരെയുള്ള സമരത്തിന്റെ തുടർച്ചയായാണ് പാപ്പാഞ്ഞി മാതൃകയിലുള്ള കോലം കത്തിക്കുന്നത്. സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് ഗവർണർക്കെതിരെ വൻ പ്രതിഷേധമാണ് എസ്.എഫ്.ഐ ഉയർത്തുന്നത്. കോളേജുകളിൽ ഗവർണർക്കെതിരെ എസ്.എഫ്,.ഐ ബാനറുകളുയർത്തി. ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധവും നടക്കുകയാണ്. ഇതിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ.അതേസമയം കഴിഞ്ഞ ദിവസം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധമുണ്ടാകുമെന്ന് അറിഞ്ഞ്, പതിവ് റൂട്ട് മാറ്റിയാണ് ഗവർണർ പോയത്. അതിനാൽ പ്രതിഷേധക്കാർക്ക് ഗവർണറെ കാണാനായില്ല.
ഗവർണറുടെ പതിവ് വഴിയായ പാളയം-ജനറൽ ആശുപത്രി റോഡിലാണ് പ്രതിഷേധമുണ്ടായത്. ജനറൽ ആശുപത്രി ജംഗ്ഷനിൽ ‘ഫിയർലെസ് 53’ എന്ന ബാനറുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പാളയത്തും ചാക്കയിലും പ്രതിഷേധക്കാർ കാത്തുനിന്നു.പതിവ് റൂട്ടിൽ ഒന്നിലധികം ഇടങ്ങളിൽ പ്രതിഷേധമുണ്ടാകുമെന്ന രഹസ്യവിവരത്തെത്തുടർന്ന് രാജ്ഭവനിൽനിന്ന് പാളയം വഴി വരാതെ കുറവൻകോണം കുമാരപുരം വഴിയാണ് ഗവർണർ വിമാനത്താവളത്തിലേക്ക് പോയത്. വൈകിട്ട് 6.40ന് രാജ്ഭവനിൽ നിന്നിറങ്ങിയ ഗവർണർ ഏഴോടെ വിമാനത്താവളത്തിലെത്തി. .
വിമാനത്താവളത്തിലേക്കുള്ള റൂട്ട് തീരുമാനിക്കുന്നത് പൊലീസാമെന്നും തനിക്ക് അതിൽ ഒന്നും ചെയ്യാനില്ലെന്നും ഗവർണർ പ്രതികരിച്ചിരുന്നു.. പ്രതിഷേധിക്കുന്നവർക്ക് അത് തുടരാം. തന്റെ വാഹനത്തിന് നേരെ പ്രതിഷേധമെത്തിയാൽ ഇനിയും പുറത്തിറങ്ങി പ്രതികരിക്കുമെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.