
മനാമ: ബഹ്റൈനിലെ നിരവധി സ്ഥലങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ്റെ ആക്രമണങ്ങളുടെ തുടക്കം മുതൽ അതിനോട് അനുഭാവം പ്രകടിപ്പിച്ച് സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളിൽ ഏർപ്പെട്ടതിന് നിരവധി വ്യക്തികളെ ആന്റി-സൈബർ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ കുറ്റകൃത്യങ്ങളിൽ ഇറാന്റെ ഹീനമായ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന വീഡിയോകളും ഉള്ളടക്കവും പ്രസിദ്ധീകരിച്ചതും ഉൾപ്പെടുന്നു. ഇത് രാഷ്ട്രത്തെ വഞ്ചിക്കുന്നതും അതിന്റെ മൂല്യങ്ങളുടെയും തത്വങ്ങളുടെയും വ്യക്തമായ ലംഘനവുമാണ്.
കൃത്രിമബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ ചിലർ പ്രചരിപ്പിച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി തെറ്റായി ചിത്രീകരിച്ച് അവ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവെച്ചു. ഇത് പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും ജനങ്ങളിൽ ഭയം പ്രചരിപ്പിക്കാനും കാരണമായി. ഇത് സുരക്ഷയ്ക്കും പൊതുക്രമത്തിനും ഹാനികരമായ കുറ്റകൃത്യമാണ്.
ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ തേടാനും സ്ഥിരീകരിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും വീണ്ടും പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം സമൂഹത്തോട് അഭ്യർത്ഥിച്ചു.


