പത്തനംതിട്ട: സമൂഹമാധ്യമം വഴി പരിചയത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസ് ആണ് അറസ്റ്റിലായത്. പെരുനാട് മഠത്തുംമൂഴി സ്വദേശിയായ ജോയൽ തോമസ് ഇന്നലെ ഡിവൈ.എസ്.പി ഓഫീസിലാണ് കീഴടങ്ങിയത്. ഇതോടെ പീഡനക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ആകെ 19 പ്രതികളുള്ള കേസിൽ 16 പേർക്കെതിരെയാണ് കുറ്റം ചുമത്തിയത്.
പീഡനക്കേസില്‍ മൂന്നു പേരെ ഇന്നലെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിറ്റാര്‍ കാരികയം പള്ളിപ്പറമ്പില്‍ വീട്ടില്‍ സജാദ് സലീം (25), കെ.എസ്.ഇ.ബി മൂഴിയാർ ഓഫിസിലെ ജീവനക്കാരന് ആങ്ങമൂഴി താന്നിമൂട്ടില്‍ മുഹമ്മദ് റാഫി (24), പീഡനം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി പരിചയത്തിലായ യുവാവ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയിൽ നിന്ന് നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയുമായിരുന്നു. തുടർന്ന് ചിത്രം ലഭിച്ചവർ കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. വീട്ടിൽ ഒറ്റക്കുള്ളപ്പോഴാണ് പ്രതികളിൽ ചിലർ ഉപദ്രവിച്ചത്. മറ്റുള്ളവർ പല സ്ഥലങ്ങളിൽ എത്തിച്ചും പെൺകുട്ടിയെ പീഡിപ്പിച്ചു.
സ്കൂളിൽ പോകാൻ പെൺകുട്ടി വിസമ്മതിച്ചതോടെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.