ന്യൂഡൽഹി: കേരളത്തിൽ ഇപ്പോൾ സ്കൂൾ തുറക്കാൻ പറ്റിയ സാഹചര്യമാണോ എന്ന് സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സംശയം പ്രകടിപ്പിച്ചത്. ഡൽഹിയിലെ സ്കൂളുകൾ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേരളത്തിലും മഹാരാഷ്ട്രയിലും സ്കൂൾ തുറക്കണമെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.
സ്കൂളുകൾ തുറക്കുന്നതിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും മാർഗനിർദേശം നൽകണമെന്ന ആവശ്യത്തിൽ ഉത്തരവിറക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സങ്കീർണമായ വിഷയമാണെന്നും, സർക്കാരുകൾ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഭരണനിർവഹണം സുപ്രീംകോടതിക്ക് ഏറ്റെടുക്കാനാകില്ല. തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.