ലഖ്നൗ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിനിടെ സമാജ്വാദി പാർട്ടി (എസ്പി) ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു. റായ്ബറേലി ജില്ലയിലെ ഉഞ്ചഹാറിൽ നിന്നുള്ള എംഎൽഎയാണ് മനോജ് പാണ്ഡെ. അദ്ദേഹം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന് വലിയ തിരിച്ചടിയാണ് ഈ രാജി. തിങ്കളാഴ്ച്ച അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ മനോജ് പാണ്ഡെ ഉൾപ്പെടെ എട്ട് പാർട്ടി എംഎൽഎമാർ പങ്കെടുത്തിരുന്നില്ല.
ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ന് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് ബിജെപി സ്ഥാനാർത്ഥികളും സമാജ്വാദി പാർട്ടിയുടെ മൂന്ന് സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖർ സംസ്ഥാന നിയമസഭയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രധാന പ്രതിപക്ഷമായ എസ്.പിക്കും യഥാക്രമം ഏഴും മൂന്നും അംഗങ്ങളെ രാജ്യസഭയിലേക്ക് എതിരില്ലാതെ അയയ്ക്കാനുള്ള സംഖ്യയുണ്ട്. എന്നാൽ ബിജെപി എട്ടാമത്തെ സ്ഥാനാർത്ഥിയെ നിർത്തിയതോടെ ഒരു സീറ്റിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.
403 അംഗ സംസ്ഥാന നിയമസഭയിൽ യഥാക്രമം 252 എംഎൽഎമാരും 108 എംഎൽഎമാരുമായി ബിജെപിയും എസ്പിയുമാണ് രണ്ട് വലിയ കക്ഷികൾ. എസ്പിയുടെ സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ട് സീറ്റാണുള്ളത്. നടിയും എംപിയുമായ ജയാ ബച്ചൻ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അലോക് രഞ്ജൻ, ദളിത് നേതാവ് രാംജി ലാൽ സുമൻ എന്നിവരെയാണ് സമാജ്വാദി പാർട്ടി മത്സരിപ്പിച്ചത്. ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്, ഒരു സ്ഥാനാർത്ഥിക്ക് ഏകദേശം 37 ഒന്നാം മുൻഗണനാ വോട്ടുകൾ ആവശ്യമാണ്.