മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതിയെയും വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നായിരുന്നു പുടിൻ പറഞ്ഞത്. പ്രാദേശികമായി ഉല്പന്നങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും കമ്പനികളെ ആവോളം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. മോസ്കോയിൽ, റഷ്യയുടെ എനർജി ഫോർ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് സംഘടിപ്പിച്ച ഫോറത്തിലായിരുന്നു പുടിന്റെ മോദി പ്രശംസ.
വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ ഫലപ്രദമായ മാതൃക സൃഷ്ടിച്ചതിന് ഇന്ത്യയെ പുടിൻ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.’ഇന്ത്യയിലെ എന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്രമോദി വർഷങ്ങൾക്കുമുമ്പ് മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചു. അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നന്നായി പ്രവർത്തിക്കുന്ന ഒരുകാര്യത്തെ അനുകരിക്കുന്നതിൽ തെറ്റില്ല. അതിനാൽ ഇന്ത്യയെ മാതൃകയാക്കി റഷ്യയിലെ ആഭ്യന്തര ഉല്പങ്ങളെയും ബ്രാൻഡുകളെയും പ്രോത്സാഹിപ്പിക്കണം’- പുടിൻ പറഞ്ഞു.
2014 ലാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചത്. ഇന്ത്യയെ ആഗോള ഉല്പാദന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. സൈനിക, ബഹിരാകാശ രംഗത്തടക്കം പദ്ധതി വിജയകരമായി തുടരുകയാണ്.കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, ഇന്ത്യ- റഷ്യ ബന്ധത്തെ പുകഴ്ത്തി നടത്തിയ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യയെയും മോദിയെയും പുകഴ്ത്തി പുടിൻ രംഗത്തെത്തിയത്. ഇന്ത്യയും റഷ്യയുമായുള്ള ബന്ധം വളരെ ശക്തമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കേവലം പ്രതിരോധ ആവശ്യങ്ങൾക്കാണെന്ന മട്ടിൽ കുറച്ചുകാണുന്നത് അബദ്ധമാണെന്നുമാണ് ജയ്ശങ്കർ പറഞ്ഞത്.
റഷ്യയുമായുള്ള ബന്ധം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുക്രൈനുമായുളള യുദ്ധത്തെത്തുടർന്ന് റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് പാശ്ചാത്യരാജ്യങ്ങൾ അവസാനിച്ചപ്പോൾ കുറഞ്ഞവിലയ്ക്ക് റഷ്യൻ എണ്ണവാങ്ങാൻ ഇന്ത്യ തയ്യാറായി. ഇത് ഇന്ത്യയെ സാമ്പത്തികമായി ഏറെ സഹായിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നപ്പോൾ പെട്രോൾ, ഡീസൽ വിലകൾ കൂടാതെ നോക്കാൻ ഇന്ത്യയെ സഹായിച്ചതും റഷ്യൻ എണ്ണയാണ്.