കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ രാജി വെച്ചു. നിര്‍ത്തിവെച്ച വിചാരണ നടപടികള്‍ പുനരാരംഭിച്ച ഇന്ന് കോടതിയിൽ ഹാജരാകാതിരുന്ന സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ എ സുരേശൻ രാജിവിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. വിചാരണ കോടതി മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയതിനെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ രാജി വെച്ചത്.
വിചാരണ നടക്കുന്ന കോടതി പക്ഷപാതപരമായി പെരുമാറുന്നെന്ന് കാണിച്ചാണ് സർക്കാരും നടിയും ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേസിൽ തിങ്കളാഴ്ച്ച മുതൽ വിചാരണ ആരംഭിക്കാനും നിർദ്ദേശിച്ചിരുന്നു.
ഗുരുതരമായ ആരോപണങ്ങളാണ് വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷനും നടിയും ഉയർത്തിയത്. തന്നെ അപമാനിക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകർ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്ന് നടി കോടതിയിൽ പറഞ്ഞു. കോടതി മുറിയിൽ പലതവണ കരയുന്ന സാഹചര്യം പോലും ഉണ്ടായി. നാൽപ്പതോളം അഭിഭാഷകരുടെ മുന്നിലാണ് ഇത് നടന്നത്. ഈ കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. വനിതാ ജഡ്ജി ആയിട്ടുപോലും ഇരയെ അപമാനിക്കുന്ന ചോദ്യങ്ങൾ അനുവദിച്ചെന്ന് സർക്കാരും കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
എറണാകുളം അഡീഷണൽ സ്പെഷ്യൽ സെഷൻസ് കോടതിയിലാണ് കേസിൽ വിചാരണ നടക്കുന്നത്. 11 ദിവസം നടിയുടെ ക്രോസ് വിസ്താരം നടന്നു. പ്രോസിക്യൂഷന്റെ അറിവില്ലാതെ രഹസ്യ രേഖകൾ പ്രതിഭാഗത്തിന് കൈമാറിയെന്നും ആക്ഷേപമുണ്ട്. കുറ്റപത്രം ഭേദഗതി ചെയ്യാനുള്ള അപേക്ഷയുൾപ്പെടെ പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.