പട്ന: സ്വകാര്യ ആശുപത്രി ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ മനുഷ്യക്കടത്ത് സംഘത്തിലെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രികളിൽനിന്നു കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണു പിടിയിലായത്. രണ്ടു സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ആറിടങ്ങളിലായി നടത്തിയ റെയ്ഡിൽ രണ്ടു കുഞ്ഞുങ്ങളെ പൊലീസ് രക്ഷപ്പെടുത്തി. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പരാതിയെ തുടർന്നാണു നടപടി. റെയ്ഡ് നടന്ന പട്ന മണിപാൽ ആശുപത്രിയും ഭക്ത്യാർപുർ ദേവം ആശുപത്രിയും പൊലീസ് അടച്ചുപൂട്ടി. മനുഷ്യക്കടത്ത് സംഘത്തിന്റെ തലവനാണെന്നു സംശയിക്കുന്ന ദേവം ആശുപത്രി ഡയറക്ടർ ഡോ.നവീൻ കുമാർ ഒളിവിലാണ്. പൊലീസ് ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി. റെയ്ഡിൽ രക്ഷിച്ച രണ്ടു കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.