തൃശൂർ: സർക്കാർ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളി മാനസികസമ്മർദ്ദം കുറയ്ക്കാൻ പ്രാർഥന നടത്തിയെന്ന സംഭവത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.എ.ബിന്ദുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നു. ഓഫീസ് സമയത്തിനുശേഷം ഓഫീസിലെ വൈദിക വിദ്യാർഥിയുടെ അഭ്യർഥന പ്രകാരം ഒരു മിനിറ്റ് പ്രാർഥന നടത്തിയെന്നാണ് ശിശുസംരക്ഷണ ഓഫീസറുടെ വിശദീകരണം.
എന്നാൽ ഓഫീസ് സമയത്ത് പ്രാർഥന നടത്തിയെന്നതു സംബന്ധിച്ച വിവരങ്ങൾ സമൂഹമാദ്ധ്യമത്തിൽ വന്നതോടെയാണ് വിവാദമായതും മന്ത്രി വീണജോർജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടതും. അതേസമയം രണ്ടുമാസം മുമ്പ് നടന്ന സംഭവം സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ചത് ആസൂത്രിതമാണെന്ന ആരോപണം ശക്തമാണ്. പ്രാർഥനയ്ക്ക് സസ്പെൻഷൻ പോലുള്ള കടുത്ത ശിക്ഷ നൽകിയതിനെതിരെയും വകുപ്പിൽ ശക്തമായ അമർഷം ഉയർന്നിട്ടുണ്ട്. മികച്ച സേവനത്തിനു സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും പുരസ്കാരം ലഭിച്ച ഉദ്യോഗസ്ഥയാണ് ബിന്ദു. സംഭവം പുറത്തു വന്നയുടനെ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സബ് കലക്ടർ കഴിഞ്ഞദിവസം ജീവനക്കാരിൽ നിന്ന് മൊഴിയെടുത്ത് കലക്ടർക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് അഡിഷണൽ ഡയറക്ടർ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.