തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇടുക്കിയിൽ ഗവർണർ എത്തുന്നതിൽ പോര് രൂക്ഷം. ഹർത്താൽ പരിഹാസ്യമാണെന്ന് ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു. വേണമെങ്കിൽ സംരക്ഷണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ഗവർണറുടെ ഇടുക്കി യാത്ര ജനങ്ങളെ വെല്ലുവിളിക്കാനാണെന്നായിരുന്നു സിപിഎം ജില്ലാസെക്രട്ടറി സി.വി. വർഗീസിന്റെ പ്രതികരണം.
ഇടുക്കിയിൽ ഗവർണറെ ആരും തടയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ പറഞ്ഞു. ഗവർണർക്കു വരാനും വ്യാപാരികളുടെ പരിപാടിയില്‍ പങ്കെടുക്കാനും സ്വാതന്ത്ര്യമുണ്ട്. എൽഡിഎഫ് ഹർത്താൽ ന്യായമാണ്. എല്ലാവർക്കും സംരക്ഷണം നൽകാൻ സർക്കാരുണ്ടെന്നും ജയരാജൻ വ്യക്തമാക്കി. സംരക്ഷണത്തിനു ഡീൻ കുര്യാക്കോസിന്റെ ആവശ്യമില്ല. ഡീൻ പ്രശ്നമുണ്ടാക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിന് അസഹിഷ്ണുതയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സി. സന്തോഷ് കുമാർ പ്രതികരിച്ചു. നിയമസഭ ഏകകണ്ഠമായി പാസാക്കി ഗവർണർക്കു നൽകിയ 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെയാണ് ജനുവരി 9 ചൊവ്വാഴ്ച ജില്ലയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 9നു തീരുമാനിച്ച രാജ്ഭവൻ മാർച്ചിന്റെ അന്നുതന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് തീയതി നൽകിയ ഗവർണറുടെ നടപടിയിലും പ്രതിഷേധിച്ചാണ് ജില്ലാ ഹർത്താൽ നടത്തുന്നത്. ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടനത്തിനായാണ് ഗവർണർ തൊടുപുഴയില്‍ എത്താമെന്ന് അറിയിച്ചത്. എന്നാൽ രാജ്ഭവൻ മാർച്ചിനിടെ പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണറുടെയും ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും നടപടി പ്രതിഷേധാര്‍ഹമാണെന്ന് എൽഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നു. ഇരുകൂട്ടരും അവരുടെ തീരുമാനം പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.