വൈപ്പിൻ: മുനമ്പത്ത് പതിനേഴുകാരിയുടെ സിനിമയെ വെല്ലുന്ന ഇൻസ്റ്റഗ്രാം കെട്ടുകഥ പൊലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു. ഇല്ലാത്ത കാമുകന്റെ പേരിൽ സ്വയം ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം ഐ.ഡി ഉപയോഗിച്ചായിരുന്നു പെൺകുട്ടിയുടെ ആക്രമണ തിരക്കഥ.നാലംഗ സംഘം തട്ടിക്കൊണ്ടു പോയി ആക്രമിച്ചെന്നും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കേസാണ് പൊലീസിന്റെ മുന്നിലെത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ നേതൃത്വത്തിൽ നാലംഗ സംഘം തന്നെ വായ് മൂടിക്കെട്ടി നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നും കരണത്തടിച്ചെന്നും ബലമായി തന്നെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിച്ച് മൊബൈലിൽ ഷൂട്ട് ചെയ്ത് പെൺകുട്ടിയുടെ കാമുകന് അയപ്പിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് ഇൻസ്റ്റാ സുഹൃത്ത് മുഖം മൂടി ധരിച്ച് വീട്ടിൽ വന്ന് കത്തികൊണ്ട് ആക്രമിച്ചു. താൻ ഒച്ചയിട്ടപ്പോൾ മതിൽ ചാടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി ആശുപത്രിയിലുമായി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷണം നടത്തി. ഒരാൾക്ക് എളുപ്പത്തിൽ ചാടിക്കടക്കാൻ കഴിയുന്ന മതിലല്ലെന്ന് പ്രാഥമികമായി തന്നെ പൊലീസ് വിലയിരുത്തി. ഇതിനിടയിൽ പ്രതികളെ പിടികൂടുന്നില്ലെന്നാരോപിച്ച് പൊലീസിനെതിരെ പ്രാദേശിക പ്രക്ഷോഭവുമുണ്ടായി. പൊലീസിന്റെ ശാസ്ത്രീയ അന്വേഷണം എത്തിയത് പെൺകുട്ടിയിലേക്ക് തന്നെയായിരുന്നു. അവർ സ്വയം സൃഷ്ടിച്ച അക്കൗണ്ടായിരുന്നു ഇത്. തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലും ആക്രമണവും സ്വയമുണ്ടാക്കിയ കഥ. കത്തികൊണ്ട് മുറിവേൽപ്പിച്ചതും സ്വയം തന്നെ. പിണങ്ങിപ്പോയ കാമുകനെ തിരിച്ചു കൊണ്ടുവരാനുള്ള പെൺകുട്ടിയുടെ ശ്രമമായിരുന്നു ഇതെല്ലാമെന്നും പൊലീസ് കണ്ടെത്തി.